വിന വിതക്കും എഫ്ബി ഫ്രണ്ട്സ്

വളരെ അധികം ഫേസ്ബുക്ക്‌ കൂട്ടുകാര്‍ നല്ല ഒരു കാര്യമായി നിങ്ങള്ക്ക് തോന്നി എന്ന് വരാം. എന്നാല്‍ കൂടുതല്‍ ഫ്രണ്ട്സ് ഫേസ് ബുക്കില്‍ ഉള്ളത് ഒരാളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കും എന്ന് പുതിയ പഠനങ്ങള്‍ കണ്ടെത്തി. ഒരാള്‍ക്ക്‌ കൂടുതല്‍ കൂട്ടുകാര്‍ എഫ്ബിയില്‍ ഉണ്ടെങ്കില്‍ അയാളുടെ മനസ്സിന്റെ പിരിമുറുക്കം കൂടുമെന്നാണ് പറയപ്പെടുന്നത്‌. യു.കെ യിലെ എഡിന്‍ബറോ യൂണിവേഴ്സിറ്റിയില്‍ ആണ് ഈ പഠനം നടന്നത്.
ഒരാള്‍ക്ക് കൂടുതല്‍ കൂട്ടുകാര്‍ ഉണ്ടാവുന്നതനുസരിച്ച് അയാളുടെ പ്രവര്‍ത്തികളും ആളുകള്‍ ശ്രദ്ധിക്കുവാന്‍ തുടങ്ങുന്നു. പല കൂട്ടുകാര്‍ക്കും ചില പ്രവര്‍ത്തികള്‍ അത്ര കണ്ട് ഇഷ്ടപ്പെട്ടു എന്ന് വരില്ല. അതനുസരിച്ച് പലപ്പോഴും നെഗറ്റീവ് കമന്റുകളും മറ്റും ഇവര്‍ക്ക് ലഭിച്ചു എന്നും വരാം. ഇതൊക്കെ ഒരാളുടെ മനസ്സില്‍ പിരിമുറുക്കങ്ങള്‍ ഉണ്ടാക്കാം.
ഇക്കാലത്ത് നമ്മളെയൊക്കെ പണ്ടുമുതലേ അറിയാവുന്ന പലരും നമ്മുടെ ഫ്രണ്ട് ലിസ്റ്റില്‍ ഉണ്ടാവാമല്ലോ. അതുപോലെ മാതാ പിതാക്കന്മാര്‍, കൂടപ്പിറപ്പുകള്‍ , ഗുരുനാഥന്മാര്‍, നമ്മുടെ കൂടെ ജോലി ചെയ്യുന്നവരും മേലധികാരികളും ഒക്കെ പലപ്പോഴും നമ്മുടെ ഇത്തരത്തിലുള്ള ടെന്‍ഷന്‍ കൂട്ടുന്നതിനുള്ള കാരണം ആയി മാറുന്നു.

അവിശ്വാസികളെ വിശ്വാസമില്ല !



ഈശ്വര വിശ്വാസമില്ലാത്തവരെ ആളുകള്‍ക്കും വിശ്വാസമില്ല  . ഒരു പഠനത്തിലാണ് രസകരമായ ഈ വിവരം വെളിപ്പെട്ടത്. ആര്‍ക്കും ഈശ്വരനില്‍ വിശ്വസിക്കാനും അവിശ്വസിക്കുവാനും ഉള്ള അവകാശമുണ്ട്‌. എന്നാല്‍ അവിശ്വാസികള്‍ ചില്ലറ കരുതലുകള്‍ എടുക്കുന്നത് നന്നായിരിക്കും.
അമേരിക്കയില്‍ നടന്ന ഒരു പഠനത്തില്‍ ഒരു സാങ്കല്‍പ്പിക കഥ ആളുകളുടെ മുന്നില്‍ ഗവേഷകര്‍ അവതരിപ്പിച്ചു. പാര്‍ക്ക് ചെയ്തിരുന്ന ഒരു വാഹനത്തില്‍ വന്നിടിച്ചിട്ട് ഇന്ഷുറന്സ് രേഖകള്‍ നല്‍കാതെ മുങ്ങിയ ഒരാള്‍ ഏത് മതക്കാരനായിരിക്കാനാണ് സാധ്യത എന്നായിരുന്നു ചോദ്യം. മുസ്ലിം, ക്രിസ്ത്യാനി , ബലാല്‍സംഗം തൊഴിലാക്കിയ ഒരാള്‍ , പിന്നെ നിരീശ്വര വാദി എന്നിങ്ങനെ ആയിരുന്നു ഉത്തരങ്ങളിലെ ഓപ്ഷനുകള്‍.  വാഹനത്തില്‍ ഇടിച്ചിട്ടു മുങ്ങിയ ആള്‍ ഒരു നിരീശ്വര വാദിയോ ബലാല്‍സംഗക്കാരനോ ആവാം എന്നായിരുന്നു ആളുകളുടെ മറുപടി. അയാള്‍ ഒരിക്കലും ഒരു മുസ്ലീമോ ക്രിസ്ത്യാനിയോ (അല്ലെങ്കില്‍ ഒരു മത വിശ്വാസിയോ) ആയിരിക്കില്ല എന്ന് എല്ലാവരും വിശ്വസിച്ചു.
ഒരു ജോലിയില്‍ തിരഞ്ഞെടുക്കപ്പെടാനും നിരീശ്വര വാദികള്‍ക്ക് സാധ്യത കുറവാണെന്നും ഈ പഠനം കണ്ടെത്തി.  ദൈവ വിശ്വാസമില്ലാത്തവരെ  ഏതെങ്കിലും ജോലി എല്പിക്കുവാന്‍  ആളുകള്‍ മടിക്കുന്നു. സ്വന്തം കുഞ്ഞിനെ നോക്കുവാനായി താങ്കള്‍ ഒരു നിരീശ്വര വാദിയെ ഏല്പിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് ആളുകള്‍ നല്‍കിയത്.
ഈ പഠനത്തില്‍ പങ്കെടുത്ത ആളുകളൊന്നും കടുത്ത മത വിശ്വാസികള്‍ ആയിരുന്നില്ല എന്നത് കൂടുതല്‍ താത്പര്യമുളവാക്കുന്നു. യാതൊരു മതങ്ങളുമായും ബന്ധമില്ല എന്ന് ഇവര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കുന്നതിനു മുമ്പ് വെളിപ്പെടുത്തിയിരുന്നു. ദൈവം തങ്ങളെ നിരീക്ഷിക്കുന്നു എന്ന വിചാരം നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അന്യര്‍ക്ക് ദ്രോഹകരമായ പ്രവര്‍ത്തികളില്‍ നിന്നും ദൈവ ചിന്ത മനുഷ്യനെ പിന്തിരിപ്പിക്കും.

Written By :James Bright

കൊളസ്റ്റെറോള്‍ എങ്ങിനെ കൂടുന്നു?


ശരീരത്തില്‍ കൊഴുപ്പ്  കൂടുന്നത് നല്ലതല്ല എന്ന് എല്ലാവര്ക്കും അറിയാം. ഒരുപാട് ആളുകള്‍ക്ക് ശരീരത്തില്‍ കൊഴുപ്പ് കൂടുതലായി കാണപ്പെടുന്നു. ആഹാര സാധനങ്ങള്‍, ജീവിത രീതി , ഫാമിലി ഹിസ്റ്ററി തുടങ്ങിയ കാര്യങ്ങള്‍ ഇക്കാര്യത്തില്‍ വളരെ പ്രധാനങ്ങളാണ്. ചില കാരണങ്ങള്‍ ഇവിടെ ലിസ്റ്റ് ചെയ്യുന്നു.
ആഹാരം
കൂടുതല്‍ കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. ഇറച്ചി , മുട്ട , പാല്‍ , ചീസ് , ബട്ടര്‍ , പാചകം ചെയ്യാനുപയോഗിക്കുന്ന എണ്ണ വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയില്‍ ധാരാളം കൊഴുപ്പുള്ളതിനാല്‍ അവ മിതമായി കൊഴുപ്പിന്റെ അസുഖമുള്ളവര്‍ ഉപയോഗിക്കണം.
ശരീരത്തിന്റെ തൂക്കം.
അമിതമായി ഉള്ള വണ്ണം കുറയ്ക്കുവാന്‍ ശ്രദ്ധിക്കണം. മദ്യപാനം ഒഴിവാക്കണം.
വ്യായാമം
വേണ്ട വിധം വ്യായാമങ്ങളില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കൂടും.
പ്രായം, ലിംഗ ഭേദം.
ആണുങ്ങളില്‍ ഇരുപതു വയസ്സ് കഴിയുമ്പോള്‍ കൊഴുപ്പിന്റെ അളവ് കൂടുവാന്‍ തുടങ്ങും. അമ്പതു വയസ്സ് ആകുമ്പോള്‍ ഇത് പതിയെ ക്രമീകൃതമാവും. സ്ത്രീകളില്‍ ആര്‍ത്തവം നിന്ന് കഴിയുമ്പോള്‍ കൊഴുപ്പിന്റെ അളവ് കൂടുവാന്‍ തുടങ്ങും. പിന്നീട് അത് പുരുഷന്റെ രീതിയില്‍ ആയിരിക്കും നില കൊള്ളുക.
ഫാമിലി ഹിസ്റ്ററി
കുടുംബ ചരിത്രം വളരെ പ്രധാനമാണ്. മാതാ പിതാക്കള്‍ക്ക് ഉള്ള പല അസുഖങ്ങളും മക്കള്‍ക്കും വരാം.
സിഗരറ്റുവലി
പുകവലി ശരീരത്തിലെ നല്ല കൊഴുപ്പിന്റെ അളവ് കുറയ്ക്കാം.

മഞ്ചൌസന്‍ സിണ്ട്രോം




മഞ്ചൌസന്‍ സിണ്ട്രോം എന്ന അസുഖത്തെപ്പറ്റി നിങ്ങള്‍ക്കറിയുമോ? നമുക്ക് ഇല്ലാത്ത അസുഖങ്ങള്‍ ഉണ്ടെന്ന് ഭാവിച്ച് അതിനു വേണ്ടി അനാവശ്യമായി ടെസ്റ്റുകള്‍ നടത്തുകയും ചികിത്സകള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഇത്. ഇതുള്ളവര്‍ ചിലപ്പോള്‍ അനാവശ്യമായി ഓപ്പറേഷന് വിധേയരായി എന്ന് പോലും വരാം. ഈ അപൂര്‍വ മാനസിക രോഗത്തിന്റെ ഓണ്‍ലൈന്‍ രൂപം ഉണ്ടെന്ന് മാനസിക ചികിത്സകര്‍ ഈയിടെ കണ്ടുപിടിച്ചു.  അസുഖങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത ചില ആളുകള്‍ മാരകങ്ങളായ ക്യാന്‍സര്‍ പോലെയുള്ള അസുഖങ്ങള്‍ തങ്ങള്‍ക്ക് ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട്‌ ബ്ലോഗു ചെയ്യുവാന്‍ തുടങ്ങിയതായി കണ്ടെത്തി. ഇത്തരത്തിലുള്ള പല ബ്ലോഗുകളും കണ്ടെത്തുകയുണ്ടായി.
വാലറി എന്ന ബ്ലോഗര്‍ തനിക്കു വന്ന സ്തനാര്‍ബുദത്തെപ്പറ്റി ആയിരുന്നു എഴുതിയിരുന്നത്. നല്ലവരായ ഓണ്‍ലൈന്‍ സുഹൃത്തുക്കളില്‍ നിന്നും മാനസികമായി ഉള്ള സംരക്ഷണം ആയിരുന്നു തനിക്ക് വേണ്ടിയിരുന്നത് എന്ന് അവര്‍ അവകാശപ്പെട്ടു. ഏതാണ്ട് ഒരു വര്‍ഷത്തോളം ചികിത്സയുടെ വിശദാംശങ്ങളും മറ്റും പ്രതിപാദിക്കുന്ന  വിശദങ്ങളായ  പോസ്റ്റുകള്‍ ഇവര്‍ എഴുതുകയുണ്ടായി. അവരുടെ മുറിച്ചു മാറ്റപ്പെട്ട സ്തനങ്ങളുടെ അന്ത്യകൂദാശ വരെ ഇവര്‍ നടത്തി.
ബെത്ത് എന്ന മറ്റൊരു യുവതി തനിക്ക് ലിംഫോമ എന്ന ക്യാന്‍സര്‍ ഉണ്ടെന്നു പറഞ്ഞാണ് ബ്ലോഗു ചെയ്യാന്‍ തുടങ്ങിയത്. അവരുടെ അമ്മാവന്‍ തന്നെ ഈ രോഗത്തിന്റെ ചികിത്സയില്‍ ഇരിക്കുമ്പോള്‍ തന്നെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണി ആക്കി എന്നും ഇവര്‍ അവകാശപ്പെട്ടു. അനേകം വായനക്കാരെ വിഷമത്തില്‍ ആഴ്തുവാന്‍ ഇതില്‍ കൂടുതല്‍ ആയി എന്തെങ്കിലും ആവശ്യമുണ്ടോ?
ഇത്തരത്തിലുള്ള മറ്റനേകം ബ്ലോഗുകളും ഒരു ഇന്റെനെറ്റ് സെര്‍ച്ച് നടത്തിയാല്‍നിങ്ങള്ക്ക് ലഭിക്കുന്നതാണ്.
ഈ അസുഖത്തെ ഇന്റര്‍നെറ്റ്‌ മഞ്ചൌസന്‍സ് എന്നാണ് ഇപ്പോള്‍ വിളിക്കുന്നത്‌. ഇരുപതിനും മുപ്പതിനും ഇടക്ക് പ്രായമുള്ള യുവതികളില്‍ ആണ് ഇത് കൂടുതലായും കണ്ടുവരുന്നത്‌. ഇവര്‍ക്ക് സ്വഭാവ വൈകല്യം ഉണ്ടാവും. മെഡിക്കല്‍ പ്രൊഫഷനില്‍ ജോലി ചെയ്യുന്നവരിലും ഇത് കൂടുതലായി കണ്ടുവരുന്നുണ്ട്.

മുറിവേറ്റ മനസ്സുകള്‍

ഉറങ്ങിക്കിടന്ന മനസ്സിനെ
ചന്നം പിന്നം പെയ്തു വന്ന
ഓര്‍മ്മകളാണ്
വിളിച്ചുണര്‍ത്തിയത്.
മനസ്സിനു മുറിവേറ്റ
അഞ്ചുപേരെ
ഞാനന്നേരം കണ്ടു.
മനോസഞ്ചാരത്തിനിടെ
എന്തോ അപകടം
പിണഞ്ഞു പോലും!
മനസ്സിനു മരണമില്ലത്രേ..
അതിനാലാവാം
മുറിവോടെ രക്ഷപെട്ടത്!

ഏതു കിളി..?


മനസ്സിനിഷ്ടം ഏതു കിളി..?
മഞ്ഞയുള്ളൊരു മഞ്ഞക്കിളി.
ചുണ്ടില്‍ ചോപ്പുള്ളതേതു കിളി..?
പച്ചയുള്ളൊരു പച്ചക്കിളി.
തന്ത്രം മെനയുന്നതേതു കിളി..?
കാക്ക നിറമുള്ള കാക്കക്കുയില്‍.
രാഗമോതുന്നതേതു കിളി..?
മന്ത്രം മൂളുന്ന മൈനക്കിളി.

അമ്മൂമ്മ (8)

കഥ ഇതുവരെ.
ഇന്‍ഫന്റ് ജീസസ് അനാഥാലയത്തില്‍ നിന്നും കുട്ടികളുമായി ഒരു വിനോദയാത്ര പുറപ്പെടുന്നു.ബസ്സ് കേരളത്തിന്റെ അതിര്‍ത്തിയിലെവിടെയോ എത്തുമ്പോള്‍ കാറ്റും മഴയും മിന്നലും വന്ന്അന്തരീക്ഷം കലുഷിതമാകുന്നു.
ഇമ്മാനുവേല്‍ എന്ന പത്തു വയസ്സുകാരന്‍ കുട്ടി, മിന്നുന്ന ഒരു പട്ടം പോലെയുള്ള വസ്തുവില്‍തന്റെ ശ്രദ്ധയെ കേന്ദീകരിക്കുന്നു.
വിനോദയാത്രാ സംഘം ഭക്ഷണം കഴിക്കുവാനായി ഒരു ഹോട്ടലില്‍ ഇറങ്ങുമ്പോള്‍, ഇമ്മാനുവേല്‍പട്ടത്തിനെയും പിന്തുടര്‍ന്ന് പോകുന്നു.
അവന്‍, തന്റെ പുതപ്പിനടിയില്‍ ഉണ്ടാകാമെന്നു കരുതി, ബസ്സ് അതിന്റെ യാത്ര തുടരുന്നു.
ഇമ്മാനുവേല്‍ പട്ടത്തെയും പിന്തുടര്‍ന്ന് ഒരു പുരാതന നഗരത്തില്‍ എത്തിച്ചേരുന്നു.
ആ നഗരസിരാകേന്ദ്രത്തില്‍ കാലത്തെയും അതിജീവിച്ച് നില്‍ക്കുന്ന ഒരമ്മൂമ്മയുടെ പ്രതിമയില്‍ പട്ടം ഉടക്കി നില്‍ക്കുന്നു.അതെടുക്കുവാനായി ഇമ്മാനുവെല്‍ ആ പ്രതിമയില്‍ കയറുന്നു.
പ്രതിമയുടെ മുഖത്തില്‍ പറ്റിയിരുന്ന പട്ടം എടുക്കുന്നതിനുതൊട്ടു മുമ്പേ അവന്‍ അമ്മൂമ്മയുടെ മടിയിലേക്ക് കാല്‍ വഴുതി വീഴുന്നു!
ഇമ്മാനുവെല്‍ ഒരു മയക്കത്തിലാണ്ടുപോകുന്നു.
അമ്മൂമ്മക്ക് ജീവന്‍ കൈവരുന്നു.
പഴയ ജന്മത്തില്‍ ഇമ്മാനുവേലൊരു രാജകുമാരനായിരുന്നുവെന്ന സത്യം അമ്മൂമ്മ അവനോട് പറയുന്നു.
അവന്റെ അനുജത്തിയെ ദേവഗണങ്ങള്‍ അവരെ ജീവനോടു കണ്ടുവെന്നതിന്റെ പേരില്‍ ഒരു ശിലാപ്രതിമയാക്കിയെന്നും അറിയിക്കുന്നു.
അനുജത്തിയെ തിരികെക്കിട്ടുവായി ആ പ്രതിമയെ അവന്‍ സ്പര്‍ശിക്കണം. അതായിരുന്നു ദേവന്മാര്‍ അവനന്നു നല്‍കിയ വരം!
ഇതെല്ലാം കേട്ട് അത്ഭുത പരതന്ത്രനായ ഇമ്മാനുവെല്‍ അമ്മൂമ്മയെ വീണ്ടും നോക്കുമ്പോഴേക്കും അവര്‍ വീണ്ടും ആ പഴയ പ്രതിമയായി മാറിക്കഴിഞ്ഞിരുന്നു!
ഇമ്മാനുവല്‍ രാവിലെ അമ്മൂമ്മയുടെ മടിയില്‍ ഉറക്കമുണരുന്നു.
അവിടെനിന്നും എഴുന്നേറ്റ് അവന്‍ പഴയ നഗരത്തിലൂടെ നടക്കുന്നു.
ചെരുപ്പുകുത്തിയുമാ‍യി അവന്‍ സംസാരിക്കുന്നു.
അയാളവനെ തന്റെ വീട്ടിനുള്ളിലേക്കു ക്ഷണിക്കുന്നു.
അമ്മൂമ്മ പഴയ നഗരത്തെ തന്റെ കണ്ണുനീരുകൊണ്ടു ശത്രുസൈന്യത്തില്‍ നിന്നും രക്ഷിച്ചെന്നും അവരുടെ പ്രതിമ ദേവലോകത്തുള്ള ശില്പികളാണ് നിര്‍മ്മിച്ചതെന്നുമുള്ള സത്യം ചെരുപ്പുകുത്തി ഇമ്മാനുവേലിനെ അറിയിക്കുന്നു.
മുണ്ടനെന്ന കുട്ടിയെ ഇമ്മാനുവേല്‍ പരിചയപ്പെടുന്നു.
അവന്‍ ചെരുപ്പുകുത്തിയുടെ വീട്ടില്‍ കഴിയുന്നുവെന്ന കാര്യം ഇമ്മാനുവേലിനോട് പറയുന്നു.
പ്രേതപ്പട്ടിയെ അവനു പേടിയാണെന്നും, എന്നാല്‍ ചെരുപ്പുകുത്തിയെ ഏതു പ്രേതവും പേടിക്കുമെന്നും മുണ്ട്ന്‍ ഇമ്മാനുവേലിനെ അറിയിക്കുന്നു.


ഇനി വായിക്കുക.

ഇറച്ചിക്കട

പകല്‍


ഔട്ട് ഡോര്‍

ഇറച്ചിവെട്ടുകാരന്‍
ഇറച്ചി പൊതിയുന്നവന്‍
ഇമ്മാനുവേല്‍
മുണ്ടന്‍

പഴയ നഗരത്തിന്റെ ഒരു കോണില്‍ സ്ഥിതിചെയ്യുന്ന ഇറച്ചിക്കട. ഇടിഞ്ഞുപൊളിഞ്ഞ ഒരു കെട്ടിടത്തിലാണ് അതു സ്ഥിതിചെയ്യുന്നത്. പൊക്കമുള്ളതും വട്ടത്തിലുള്ളതുമായ ഒരു തടിമുട്ടത്തില്‍ വച്ച് ഇറച്ചി വെട്ടുന്ന ഇറച്ചിവെട്ടുകാരന്‍. തിളങ്ങുന്ന ഭീമാകാ‍രമായ കത്തി ഇറച്ചിക്കഷണങ്ങളില്‍ വീഴുമ്പോള്‍ അയാളുടെ മസിലുകള്‍ തുടിക്കുന്നതു നമുക്ക് കാണാം!

അയാളുടെ താഴെയായി ഒരു സ്റ്റൂളിലിരിക്കുന്ന ഇറച്ചിപൊതിയുന്നയാള്‍. അയാളുടെ മുഖത്ത് ഒരു ഭീതി നമുക്കു കാണാം. ഇറച്ചി വെട്ടുകാരന്റെ ഓരോ വെട്ടിലും ഭീതിയാല്‍ ഞെട്ടുന്ന ഇറച്ചി പൊതിയുന്നവന്‍.

അവരുടെ തലക്കുമുകളില്‍ തൂങ്ങിയാടുന്ന കൂട്ടിലിരുന്ന് അവരെ വീക്ഷിക്കുന്ന തത്തമ്മ.

ദൂരെ, ഒരു മതിലിന്റെ പിറകില്‍ നിന്നും ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന മുണ്ടനും ഇമ്മാനുവേലും.

ഇമ്മാ‍നുവേല്‍:“മുണ്ടാ...നിനക്കറിയാമോ..ഇതെന്താന്ന്..?”

മുണ്ടന്‍:“ഇതോ..ഇറച്ചിക്കട..”

ഇമ്മാനുവേല്‍:“ഓ..!”

മുണ്ടന്‍:“ആ കാണുന്ന തടിയനാ ഇറച്ചിവെട്ടുകാരന്‍..ക്രൂരനാ..പേടിക്കണം..!”

ഇമ്മാനുവേല്‍:“ആ താഴെയിരിക്കുന്ന ആ പാവം ഏതാ..?”

മുണ്ടന്‍:“അതാ ഇറച്ചി പൊതിയുന്നവന്‍..!”

ഇമ്മാനുവെല്‍:“പാ‍വം..!”

മുണ്ടന്‍:“അതേ..!”

ഇമ്മാനുവേല്‍:“നമുക്കവിടുന്ന് കുറച്ച് ഇറച്ചി വാങ്ങിയാലോ..?”

മുണ്ടന്‍:“അയ്യോ..അവിടുന്നാ‍രും ഇറച്ചി വാങ്ങാറില്ല...!”

ഇമ്മാനുവെല്‍:“അതെയോ..?”

മുണ്ടന്‍:“അതേ..!”

ഇമ്മാനുവേല്‍:“പിന്നെ ആര്‍ക്കുവേണ്ടിയാ അവരാ ഇറച്ചി വെട്ടുന്നത്..?”

മുണ്ടന്‍:“എന്നും രാവിലെമുതല്‍ അവരിതു ചെയ്യാന്‍ തുടങ്ങും!

രാത്രിയായാല്‍പ്പിന്നെ ഇറച്ചിവെട്ടുകാരനെങ്ങോട്ടോ പോകും...! പിന്നെയാ ഇറച്ചി പൊതിയുന്നയാളും തത്തമ്മയും മാത്രമേ അവിടെയുണ്ടാവൂ..!”

ഇമ്മാനുവേല്‍:“അതെയോ..?”

മുണ്ടന്‍:“ആ ഇറച്ചിപൊതിയുന്നവനൊരു പേടിത്തൊണ്ടനാ..എങ്ങിനെ അയാളവിടെ കഴിയുന്നുവോ ആവോ..?”

ഇമ്മാനുവെല്‍:“എനിക്കാണെങ്കില്‍ ഇപ്പോള്‍ത്തന്നെ പേടിയാവുന്നു..!”

മുണ്ടന്‍:“നീയെന്തിനാ പേടിക്കുന്നെ..?”

ഇമ്മാനുവെല്‍:“പിന്നെ പേടിക്കണ്ടെ. ?”

മുണ്ടന്‍:“നമ്മുടെ അപ്പൂപ്പനുള്ളടുത്തോളം കാലം നമുക്കു പേടിക്കണ്ട..!”

ഇമ്മാ‍നുവെല്‍:“എന്റെ പേടി അതല്ല..!”

മുണ്ടന്‍:“പിന്നെന്താ..?”

ഇമ്മാനുവെല്‍:“ഒരിക്കലീ ഇറച്ചിയെല്ലാം തീരുമ്പം ആ ഇറച്ചിവെട്ടുകാരന്‍ ആ തത്തമ്മയെ ഇറച്ചിക്കു വേണ്ടി കൊല്ലുമോ മുണ്ടാ..?”

മുണ്ടന്‍ ഒന്നും മിണ്ടാതെ ആലോചിച്ചുനില്‍ക്കുന്നു. അവന്റെ മുഖത്തും പതിയെ ഒരു ഭീതി പടരുന്നു.

(തുടരും)





അമ്മൂമ്മ(7)

കഥയെപ്പറ്റി അറിയുവാന്‍ ദയവായി മുന്‍ഭാഗങ്ങള്‍ വായിക്കുക.


സീന്‍ (7)



ഔട്ട് ഡോര്‍

രാത്രി



ഇമ്മാനുവെല്‍

മുണ്ടന്‍.



മുണ്ടനും ഇമ്മാനുവേലും ചെരുപ്പുകുത്തിയുടെ വീടിനു മുമ്പിലായി കട്ടിലില്‍ കിടക്കുന്നു. അവര്‍ ഒരു കട്ടില്‍ വീടിനു പുറത്ത് പിടിച്ചിട്ട് കിടക്കുകയാണ്. ആകാശം പ്രകാശമാനമായതിനാല്‍ അമ്പിളിയമ്മാവന്‍ അവിടെ നില്‍ക്കുന്നതവര്‍ക്കു കാണാമായിരുന്നു. രണ്ടുപേരും കട്ടിലില്‍ മലര്‍ന്നു കിടക്കുന്നു.




മുണ്ടന്‍:“നീ വന്നെതെനിക്കെന്തുമാത്രം സന്തോഷമായെന്നു നിനക്കറിയാമോ..? ഞാനിവിടെയിക്കാലമേല്ലാം ഒറ്റക്കായിരുന്നു..!”



ഇമ്മാനുവെല്‍:“ഞാനിപ്പം എന്തായാലും നിന്റെയടുത്ത് വന്നില്ലെ..?”



മുണ്ടന്‍:“നീ വരുന്നെന്ന് അമ്മൂമ്മ എന്നോട് പറഞ്ഞിരുന്നു..!”

ഇമ്മാനുവെല്‍:“അമ്മൂമ്മ എന്നോടും പല കാര്യങ്ങളും പറഞ്ഞു..!”

മുണ്ടന്‍:“നീ എവിടൂന്നാ വരുന്നെ..?”

ഇമ്മാനുവെല്‍:“അനാഥാലയത്തീന്ന്..”

മുണ്ടന്‍:“ഞാനും അനാഥനാ..എന്റെ അമ്മയും അപ്പനും തമിഴ്നാട്ടുകാരാണെന്നാ അപ്പൂപ്പന്‍ എന്നോടു പറഞ്ഞത്..ഞാനവരെ ഒരിക്കലും കണ്ടിട്ടില്ല..!”

ഇമ്മാനുവെല്‍:“നീയെങ്ങിനെ ഇവിടെ വന്നു..?”

മുണ്ടന്‍:“അതെനിക്കറിയില്ല..എനിക്കോര്‍മ്മയായ കാലം മുതല്‍ ഞാന്‍ അപ്പൂപ്പന്റെ കൂടെയാ..!”

ഇമ്മാനുവെല്‍:“നിനക്കിവിടെ പേടി തോന്നുന്നുണ്ടോ..?”

മുണ്ടന്‍:“അങ്ങിനെയൊന്നും ഇല്ല..പക്ഷേ..ആ പ്രേതപ്പട്ടിയെ എനിക്കു പേടിയാണ്..!”

ഇമ്മാനുവെല്‍:“പ്രേതപ്പട്ടിയോ..? അതെന്താ..?”

മുണ്ടന്‍:“അതൊരു ഭയാനകമായ പട്ടിയുടെ പ്രേതമാ..! അതിനെ കണ്ടാല്‍ ലോകമാകെ പേടിക്കും!”

ഇമ്മാനുവെല്‍:“അതെങ്ങാനം ഇപ്പോളിങ്ങോട്ട് വരുമോ..?”

മുണ്ടന്‍:“ഇവിടെ അവന്‍ വരില്ല..!”

ഇമ്മാനുവേല്‍:“അതെന്താ‍..?”

മുണ്ടന്‍:“അപ്പൂപ്പനെ അവനു പേടിയാ..!”

ഇമ്മാനുവെല്‍:“ഈ അപ്പൂപ്പന്‍ ആരാ..?”

മുണ്ടന്‍:“അപ്പൂപ്പന്‍ എന്റെ എല്ലാമാ..!”

ഇമ്മാനുവേല്‍:“അന്നേരം അമ്മൂമ്മയോ..?”

മുണ്ടന്‍:“അമ്മൂമ്മ ഒരു പ്രതിമയായി ഇരിക്കുമെങ്കിലും അവര്‍ക്കു ജീവനുണ്ട്..അവരു നമ്മളോട് പലതും പറയും..! അവരു പറയുന്നതില്‍ സത്യമുണ്ട്..കാരണം നീ വരുമെന്നെന്നോടവരു പറഞ്ഞിരുന്നതല്ലേ..?”

ഇമ്മാനുവെല്‍:“അതേ അമ്മൂമ്മ ഒരു സത്യമാണ്..!”

കുട്ടികള്‍ രണ്ടും പതിയെ ഉറങ്ങുന്നു.

(തുടരും)








അമ്മൂമ്മ(6) മുണ്ടന്‍ വരുന്നു!

കഥ ഇതുവരെ

ഇന്‍ഫന്റ് ജീസസ് അനാഥാലയത്തില്‍ നിന്നും കുട്ടികളുമായി ഒരു വിനോദയാത്ര പുറപ്പെടുന്നു.ബസ്സ് കേരളത്തിന്റെ അതിര്‍ത്തിയിലെവിടെയോ എത്തുമ്പോള്‍ കാറ്റും മഴയും മിന്നലും വന്ന്അന്തരീക്ഷം കലുഷിതമാകുന്നു.ഇമ്മാനുവേല്‍ എന്ന പത്തു വയസ്സുകാരന്‍ കുട്ടി, മിന്നുന്ന ഒരു പട്ടം പോലെയുള്ള വസ്തുവില്‍തന്റെ ശ്രദ്ധയെ കേന്ദീകരിക്കുന്നു.വിനോദയാത്രാ സംഘം ഭക്ഷണം കഴിക്കുവാനായി ഒരു ഹോട്ടലില്‍ ഇറങ്ങുമ്പോള്‍, ഇമ്മാനുവേല്‍പട്ടത്തിനെയും പിന്തുടര്‍ന്ന് പോകുന്നു.അവന്‍, തന്റെ പുതപ്പിനടിയില്‍ ഉണ്ടാകാമെന്നു കരുതി, ബസ്സ് അതിന്റെ യാത്ര തുടരുന്നു.ഇമ്മാനുവേല്‍ പട്ടത്തെയും പിന്തുടര്‍ന്ന് ഒരു പുരാതന നഗരത്തില്‍ എത്തിച്ചേരുന്നു.ആ നഗരസിരാകേന്ദ്രത്തില്‍ കാലത്തെയും അതിജീവിച്ച് നില്‍ക്കുന്ന ഒരമ്മൂമ്മയുടെ പ്രതിമയില്‍ പട്ടം ഉടക്കി നില്‍ക്ക്കുന്നു.അതെടുക്കുവാനായി ഇമ്മാനുവെല്‍ ആ പ്രതിമയില്‍ കയറുന്നു. പ്രതിമയുടെ മുഖത്തില്‍ പറ്റിയിരുന്ന പട്ടം എടുക്കുന്നതിനുതൊട്ടു മുമ്പേ അവന്‍ അമ്മൂമ്മയുടെ മടിയിലേക്ക് കാല്‍ വഴുതി വീഴുന്നു!


ഇമ്മാനുവെല്‍ ഒരു മയക്കത്തിലാണ്ടുപോകുന്നു. അമ്മൂമ്മക്ക് ജീവന്‍ കൈവരുന്നു. പഴയ ജന്മത്തില്‍ ഇമ്മാനുവേലൊരു രാജകുമാരനായിരുന്നുവെന്ന സത്യം അമ്മൂമ്മ അവനോട് പറയുന്നു. അവന്റെ അനുജത്തിയെ ദേവഗണങ്ങള്‍ അവരെ ജീവനോടു കണ്ടുവെന്നതിന്റെ പേരില്‍ ഒരു ശിലാപ്രതിമയാക്കിയെന്നും അറിയിക്കുന്നു.അനുജത്തിയെ തിരികെക്കിട്ടുവായി ആ പ്രതിമയെ അവന്‍ സ്പര്‍ശിക്കണം. അതായിരുന്നു ദേവന്മാര്‍ അവനന്നു നല്‍കിയ വരം!

ഇതെല്ലാം കേട്ട് അത്ഭുത പരതന്ത്രനായ ഇമ്മാനുവെല്‍ അമ്മൂമ്മയെ വീണ്ടും നോക്കുമ്പോഴേക്കും അവര്‍ വീണ്ടും ആ പഴയ പ്രതിമയായി മാറിക്കഴിഞ്ഞിരുന്നു!

ഇമ്മാനുവല്‍ രാവിലെ അമ്മൂമ്മയുടെ മടിയില്‍ ഉറക്കമുണരുന്നു. അവിടെനിന്നും എഴുന്നേറ്റ് അവന്‍ പഴയ നഗരത്തിലൂടെ നടക്കുന്നു. ചെരുപ്പുകുത്തിയുമാ‍യി അവന്‍ സംസാരിക്കുന്നു. അയാളവനെ തന്റെ വീട്ടിനുള്ളിലേക്കു ക്ഷണിക്കുന്നു.

അമ്മൂമ്മ പഴയ നഗരത്തെ തന്റെ കണ്ണുനീരുകൊണ്ടു ശത്രുസൈന്യത്തില്‍ നിന്നും രക്ഷിച്ചെന്നും അവരുടെ പ്രതിമ ദേവലോകത്തുള്ള ശില്പികളാണ് നിര്‍മ്മിച്ചതെന്നുമുള്ള സത്യം ചെരുപ്പുകുത്തി ഇമ്മാനുവേലിനെ അറിയിക്കുന്നു.

ഇനി തുടര്‍ന്നു വായിക്കുക.

സീന്‍ 6

വൈകുന്നേരം.

ഔട്ട് ഡോര്‍

പഴയ നഗരം

മുണ്ടന്‍

ഇമ്മാനുവെല്‍

ചെരുപ്പുകുത്തി

പഴയ നഗരം. നഗരകവാടം കാണുമാറാകുന്നു. പത്തു വയസ്സു തോന്നിക്കുമെങ്കിലും ഉയരം താരതമ്യേന കുറഞ്ഞ ഒരു കുട്ടി കവാടം കടന്ന് ഉള്ളിലേക്ക് വരുന്നു. ഒരു പഴയ സൈക്കിളിന്റെ ടയര്‍ അവനൊരു കമ്പു കൊണ്ട് അടിച്ചുരുട്ടിക്കൊണ്ടാണു വരുന്നത്! ഇടത്തോട്ടും വലത്തോട്ടും ആ ടയറിനെ അവന്‍ അത്ഭുതകരമായി തിരിക്കുന്നു. അമ്മൂമ്മയുടെ പ്രതിമയുടെ മുമ്പില്‍ അവനെത്തുന്നു. അവന്‍ പ്രതിമയെ വലം വയ്ക്കുന്നു.
അതിനുശേഷം പ്രതിമയുടെ മുന്നില്‍ വന്ന് നില്‍കുന്നു. പ്രതിമയെ അവന്‍ സൂഷ്മമായി നോക്കുന്നു.

കുട്ടി:“അമ്മൂമ്മേ..എന്നെ ഇന്നീം കളിപ്പിക്കുകയാ..അല്ലേ..?..ഞാനൊന്നും കാ‍ര്യമാക്കീട്ടില്ല..കേട്ടോ..! എന്നോടെന്തിനാ ഇങ്ങിനെ ചെയ്യുന്നത്?..ഞാനൊരു പാവമായോണ്ടാണോ..? ഒരു കൂട്ടുകാരനെ തരാമെന്നു പറഞ്ഞപ്പോള്‍ ഞാനങ്ങു വിശ്വസിച്ചു. എത്ര നാളായി ഞാന്‍ കത്തിരിക്കുന്നെന്നറിയാമല്ലോ..!”

അവന്‍ അമ്മൂമ്മയെ വീണ്ടും നോക്കിയിട്ട് തന്റെ യാത്ര തുടരുന്നു.

ടയറുമുരുട്ടി ഓടുന്ന അവന്‍ ചെരുപ്പുകുത്തിയുടെ വീടിനടുത്തുവന്ന് അത്ഭുതത്താല്‍ ഒരു പ്രതിമപോലെ നില്‍ക്കുന്നു!
ചെരുപ്പുകുത്തിയുടെ വീടിനുമുമ്പില്‍ നില്‍ക്കുന്ന ഇമ്മാനുവെല്‍!
ഇമ്മാനുവേലിനെക്കണ്ട കുട്ടി വിശ്വസിക്കാനാവാതെ അവനെ നോക്കുന്നു.
രണ്ടുപേരും പരസ്പരം കാണുന്നു.
ഇമ്മാനുവേലിന്റെ മുഖത്തും അത്ഭുതം.

ഇമ്മാനുവെല്‍::“നീയാരാ..?”

കുട്ടി:“ഞാന്‍ മുരുകന്‍..പക്ഷേ എല്ലാരും എന്നെ മുണ്ടനെന്നാ വിളിക്കുന്നത്..! കുട്ടിയേതാ..? എന്നിവിടെ വന്നു..?”

ഇമ്മാനുവെല്‍:“ഞാന്‍ ഇമ്മാനുവെല്‍...ഇന്നിവിടെ വന്നു എന്നു പറയാം...ഇന്നലെ ഞാന്‍ അമ്മൂമ്മയുടെ അടുത്തായിരുന്നു!”

അതുകേട്ട് മുണ്ടന്‍ ഒരു നിമിഷം ആലോചനയില്‍ മുഴുകുന്നു. അമ്മൂമ്മ പറഞ്ഞിരുന്ന കൂട്ടുകാരന്‍ ഇമ്മാനുവേലാണെന്നവന്‍ കരുതുന്നു.

മുണ്ടന്‍:“അതു ശരി...അമ്മൂമ്മ നിന്നെപ്പറ്റി എന്നോട് പറഞ്ഞിരുന്നു..”

ഇമ്മാനുവെല്‍:“എന്നെപ്പറ്റി നിന്നോട് അമ്മൂമ്മ പറഞ്ഞിരുന്നെന്നോ..?”

മുണ്ടന്‍:“അതേ..സ്വപ്നത്തില്‍ അമ്മൂമ്മ എന്നോട് നീ വരുമെന്ന് പറഞ്ഞിരുന്നു. നീ വരുന്നതും കാത്തിരിക്കുകയായിരുന്നു ഞാന്‍..!”

ഇമ്മാനുവെല്‍:“അതെയോ..?ഞാനാരാണെന്നു നിനക്കറിയാമോ...?”

മുണ്ടന്‍:“അറിയാം..നീ‍ എന്റെ കൂട്ടുകാരന്‍...നിന്നെയും കാത്താണീ നാളുകളൊക്കെയും ഞാന്‍ കഴിച്ചു കൂട്ടിയത്..!”

ഇമ്മാനുവെല്‍ മുണ്ടനെ സ്നേഹത്തോടെ നോക്കുന്നു.

രണ്ടുപേരുടെയും സംഭാഷണം കേട്ടുകൊണ്ടു നില്‍ക്കുന്ന ചെരുപ്പുകുത്തി.

ചെരുപ്പുകുത്തി:“എന്താണു കൂട്ടുകാര്‍ തമ്മില്‍ പറയുന്നത്...!”

ഇമ്മാനുവേല്‍ രണ്ടു പേരെയും മാറി, മാറി നോക്കുന്നു.

ചെരുപ്പുകുത്തി:(ഇമ്മാനുവേലിനോടായി):“ഇവന്‍ മുണ്ടന്‍...ഇവനെന്റെ കൂടെ താമസിക്കുന്നു..ഇവനിത്രയും കാലം നിന്നെയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു..!”

മുണ്ടന്‍ ഇമ്മാനുവേലിനെ പ്രതീക്ഷയോടെ നോക്കിനില്‍ക്കുന്നു. ഇമ്മാനുവേലാകട്ടെ ഒന്നും മനസ്സിലാകാത്ത രീതിയില്‍ രണ്ടു പേരെയും നോക്കുന്നു.


(തുടരും)



































അമ്മൂമ്മ(5) ചെരുപ്പുകുത്തിയുടെ വീട്.

ഇന്‍ഫന്റ് ജീസസ് അനാഥാലയത്തില്‍ നിന്നും കുട്ടികളുമായി ഒരു വിനോദയാത്ര പുറപ്പെടുന്നു.
ബസ്സ് കേരളത്തിന്റെ അതിര്‍ത്തിയിലെവിടെയോ എത്തുമ്പോള്‍ കാറ്റും മഴയും മിന്നലും വന്ന്
അന്തരീക്ഷം കലുഷിതമാകുന്നു.
ഇമ്മാനുവേല്‍ എന്ന പത്തു വയസ്സുകാരന്‍ കുട്ടി, മിന്നുന്ന ഒരു പട്ടം പോലെയുള്ള വസ്തുവില്‍
തന്റെ ശ്രദ്ധയെ കേന്ദീകരിക്കുന്നു.
വിനോദയാത്രാ സംഘം ഭക്ഷണം കഴിക്കുവാനായി ഒരു ഹോട്ടലില്‍ ഇറങ്ങുമ്പോള്‍, ഇമ്മാനുവേല്‍
പട്ടത്തിനെയും പിന്തുടര്‍ന്ന് പോകുന്നു.
അവന്‍, തന്റെ പുതപ്പിനടിയില്‍ ഉണ്ടാകാമെന്നു കരുതി, ബസ്സ് അതിന്റെ യാത്ര തുടരുന്നു.
ഇമ്മാനുവേല്‍ പട്ടത്തെയും പിന്തുടര്‍ന്ന് ഒരു പുരാതന നഗരത്തില്‍ എത്തിച്ചേരുന്നു.
ആ നഗരസിരാകേന്ദ്രത്തില്‍ കാലത്തെയും അതിജീവിച്ച് നില്‍ക്കുന്ന ഒരമ്മൂമ്മയുടെ പ്രതിമയില്‍ പട്ടം ഉടക്കി നില്‍ക്ക്കുന്നു.
അതെടുക്കുവാനായി ഇമ്മാനുവെല്‍ ആ പ്രതിമയില്‍ കയറുന്നു. പ്രതിമയുടെ മുഖത്തില്‍ പറ്റിയിരുന്ന പട്ടം എടുക്കുന്നതിനു
തൊട്ടു മുമ്പേ അവന്‍ അമ്മൂമ്മയുടെ മടിയിലേക്ക് കാല്‍ വഴുതി വീഴുന്നു!

ഇമ്മാനുവെല്‍ ഒരു മയക്കത്തിലാണ്ടുപോകുന്നു. അമ്മൂമ്മക്ക് ജീവന്‍ കൈവരുന്നു. പഴയ ജന്മത്തില്‍ ഇമ്മാനുവേലൊരു രാജകുമാരനായിരുന്നുവെന്ന സത്യം അമ്മൂമ്മ അവനോട് പറയുന്നു. അവന്റെ അനുജത്തിയെ ദേവഗണങ്ങള്‍ അവരെ ജീവനോടു കണ്ടുവെന്നതിന്റെ പേരില്‍ ഒരു ശിലാപ്രതിമയാക്കിയെന്നും അറിയിക്കുന്നു.അനുജത്തിയെ തിരികെക്കിട്ടുവായി ആ പ്രതിമയെ അവന്‍ സ്പര്‍ശിക്കണം. അതായിരുന്നു ദേവന്മാര്‍ അവനന്നു നല്‍കിയ വരം!
ഇതെല്ലാം കേട്ട് അത്ഭുത പരതന്ത്രനായ ഇമ്മാനുവെല്‍ അമ്മൂമ്മയെ വീണ്ടും നോക്കുമ്പോഴേക്കും അവര്‍ വീണ്ടും ആ പഴയ പ്രതിമയായി മാറിക്കഴിഞ്ഞിരുന്നു!

ഇമ്മാനുവല്‍ രാവിലെ അമ്മൂമ്മയുടെ മടിയില്‍ ഉറക്കമുണരുന്നു. അവിടെനിന്നും എഴുന്നേറ്റ് അവന്‍ പഴയ നഗരത്തിലൂടെ നടക്കുന്നു. ചെരുപ്പുകുത്തിയുമാ‍യി അവന്‍ സംസാരിക്കുന്നു. അയാളവനെ തന്റെ വീട്ടിനുള്ളിലേക്കു ക്ഷണിക്കുന്നു.

സീന്‍ 5

ഇന്‍ഡോര്‍
പ്രഭാതം
ചെരുപ്പുകുത്തിയുടെ വീട്.

ഇമ്മാനുവല്‍
ചെരുപ്പുകുത്തി

ചെരുപ്പുകുത്തിയുടെ വീടിനകം. ഒരുപയോഗശൂന്യമായ കെട്ടിടം അയാള്‍ തന്റെ വീടാക്കി മാറ്റിയിരിക്കുന്നു. ഒരു മുറി മാത്രമേയുള്ളു വീടിനുള്ളില്‍. അത്യാവശ്യത്തിനുള്ള ഫര്‍ണിച്ചറുകള്‍ കാണാം. ഒരു തീന്‍ മേശയും നാലു കസേരകളും മുറിയുടെ നടുവില്‍. രണ്ടു കട്ടിലുകള്‍ മുറിയുടെ രണ്ടു വശങ്ങളിലായി. എല്ലാം വളരെ പഴക്കം തോന്നിക്കുന്നവ. മുറിയുടെ മൂലയില്‍ അടുപ്പു കൂട്ടിയിരിക്കുന്നു. കുറെ പഴയ പാത്രങ്ങള്‍ അവിടെയുണ്ട്.

ഇമ്മാനുവേലും ചെരുപ്പുകുത്തിയും തീന്‍ മേശക്ക് ഇരുവശവുമാ‍യി ഇരിക്കുന്നു.

ഇമ്മാനുവേലിന്റെ മുന്നിലായി ഒരു ഞണുങ്ങിയ അലുമിനിയം പാത്രത്തില്‍ ആ‍വി പൊങ്ങുന്ന കഞ്ഞി.
ചെരുപ്പുകുത്തി:“കഞ്ഞി കുടിക്ക്..”

ഇമ്മാനുവേല്‍ ആ‍ര്‍ത്തിയോടെ കഞ്ഞി പാത്രത്തില്‍ നിന്നും നേരിട്ടു തന്നെ കുടിക്കുന്നു. അവന്റെ ആര്‍ത്തി ചെരുപ്പുകുത്തി ഒരു വാത്സല്യത്തോടെ നോക്കിയിരിക്കുന്നു. കഞ്ഞി കുടിച്ചു തീര്‍ന്ന ഇമ്മാനുവേല്‍ ചെരുപ്പു കുത്തിയെ നോക്കുന്നു.

ചെരുപ്പുകുത്തി:“എന്താ നിനക്ക് അറിയേണ്ടത്..?”

ഇമ്മാനുവേല്‍:“എനിക്കെല്ലാം അറിയണം..അപ്പൂപ്പന്‍ ആ‍രാണ്..?”

ചെരുപ്പുകുത്തി:“ഞാനൊരു ചെരുപ്പുകുത്തി..കാലങ്ങളായി അതാണെന്റെ തൊഴില്‍..!”

ഇമ്മാനുവേല്‍:“അപ്പോള്‍ അമ്മൂമ്മ..?”

ചെരുപ്പുകുത്തി:“അമ്മൂമ്മയോ..? അതൊരു പഴയ കഥയാണു കുട്ടീ..ഈ നഗരം നീ കണ്ടുവല്ലോ..? ഇതൊരുകാലത്ത് ഒരു സാമ്രാജ്യത്തിന്റെ ആ‍സ്ഥാനമായിരുന്നു. ഇന്നെല്ലാം നശിച്ചു പോയി..എന്നിരുന്നാലും ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല!”

ഇമ്മാനുവെല്‍:“എന്താണുണ്ടായത്..?”

ചെരുപ്പുകുത്തി:“ഒരു യുദ്ധം ഇവിടെയുണ്ടായി. ഈ നഗരത്തിനെ ശത്രുക്കള്‍ കീഴ്പ്പെടുത്തി..ഇവിടുത്തെ ഓരോ കുഞ്ഞും ശത്രു സൈന്യത്തിന്റെ വാളിനിരയായി..ആര്‍ക്കും ഈ നഗരത്തിനെ രക്ഷിക്കാന്‍ കഴിയാത്ത ഒരു നില വന്നു..!”

ഇമ്മാനുവേല്‍:“എന്നിട്ട്..?”

ചെരുപ്പുകുത്തി:“എവിടുന്നാണെന്നറിയില്ല...അമ്മൂമ്മ അവിടെയെത്തി. അവരുടെ കണ്ണുകളില്‍ രോഷാഗ്നി ആളിക്കത്തി.. കണ്ണുനീര്‍ അവരില്‍നിന്നും ഒരു ലാവയായി പ്രവഹിച്ചു..ആ ലാവയില്‍ എല്ലാ ശത്രു സൈന്യങ്ങളും കരിഞ്ഞു ചാമ്പലായി..!”

ഇമ്മാനുവെല്‍ അത്ഭുത്തത്തോടെ ആതു കേട്ടിരിക്കുന്നു.

ഇമ്മാനുവേല്‍:“വിശ്വസിക്കാനാവുന്നില്ല..!”

ചെരുപ്പുകുത്തി:“അതേ കുട്ടീ..നീയിന്നു കാണുന്ന ആ പ്രതിമയില്ലേ..? അത് ദേവലോകത്തു നിന്നും വന്ന ശില്പികളാണു നിര്‍മ്മിച്ചത്..! ലോകത്തിലെ ഏതു വസ്തു നശിച്ചാലും അതു നശിക്കില്ല കുട്ടീ..!”

ഇമ്മാനുവെല്‍:“അമ്മൂമ്മയെന്നോടു പറഞ്ഞകാര്യങ്ങള്‍ അപ്പൂപ്പനറിയാമോ..?”

ചെരുപ്പുകുത്തി ചിരിക്കുന്നു.

ചെരുപ്പുകുത്തി:“എല്ലാമെനിക്കറിയാംകുട്ടീ..നിന്നെ ഞങ്ങള്‍ സഹായിക്കാം...അതായത് നീ ആ പ്രതിമയെ കണ്ടെത്തണം..അതീ നഗരത്തിലെവിടെയോ ഉണ്ട്..! നിന്റെ സ്വന്തം അനിയത്തിക്കുട്ടിയാണത്...!”

ഇമ്മാനുവെല്‍:“എനിക്കു പക്ഷേ ഒന്നും ഓര്‍മ്മ വരുന്നില്ലല്ലോ അപ്പൂപ്പാ‍..”

ചെരുപ്പുകുത്തി എഴുന്നേറ്റ് ഇമ്മാനുവേലിനടുത്തേക്കു വരുന്നു. അയാളവനെ തലോടുന്നു. ഇമ്മാനുവേല്‍ സ്നേഹത്തോടെ ചെരുപ്പുകുത്തിയെ നോക്കുന്നു.

ചെരുപ്പുകുത്തി:“നീ ഒന്നു കൊണ്ടും വിഷമിക്കേണ്ട കുട്ടീ..നിനക്കെല്ലാം വഴിയേ മനസ്സിലാകും..”


(തുടരും)


















അമ്മൂമ്മ (4) പഴയ നഗരത്തിലൂടെ

ഇന്‍ഫന്റ് ജീസസ് അനാഥാലയത്തില്‍ നിന്നും കുട്ടികളുമായി ഒരു വിനോദയാത്ര പുറപ്പെടുന്നു.
ബസ്സ് കേരളത്തിന്റെ അതിര്‍ത്തിയിലെവിടെയോ എത്തുമ്പോള്‍ കാറ്റും മഴയും മിന്നലും വന്ന്
അന്തരീക്ഷം കലുഷിതമാകുന്നു.
ഇമ്മാനുവേല്‍ എന്ന പത്തു വയസ്സുകാരന്‍ കുട്ടി, മിന്നുന്ന ഒരു പട്ടം പോലെയുള്ള വസ്തുവില്‍
തന്റെ ശ്രദ്ധയെ കേന്ദീകരിക്കുന്നു.
വിനോദയാത്രാ സംഘം ഭക്ഷണം കഴിക്കുവാനായി ഒരു ഹോട്ടലില്‍ ഇറങ്ങുമ്പോള്‍, ഇമ്മാനുവേല്‍
പട്ടത്തിനെയും പിന്തുടര്‍ന്ന് പോകുന്നു.
അവന്‍, തന്റെ പുതപ്പിനടിയില്‍ ഉണ്ടാകാമെന്നു കരുതി, ബസ്സ് അതിന്റെ യാത്ര തുടരുന്നു.
ഇമ്മാനുവേല്‍ പട്ടത്തെയും പിന്തുടര്‍ന്ന് ഒരു പുരാതന നഗരത്തില്‍ എത്തിച്ചേരുന്നു.
ആ നഗരസിരാകേന്ദ്രത്തില്‍ കാലത്തെയും അതിജീവിച്ച് നില്‍ക്കുന്ന ഒരമ്മൂമ്മയുടെ പ്രതിമയില്‍ പട്ടം ഉടക്കി നില്‍ക്ക്കുന്നു.
അതെടുക്കുവാനായി ഇമ്മാനുവെല്‍ ആ പ്രതിമയില്‍ കയറുന്നു. പ്രതിമയുടെ മുഖത്തില്‍ പറ്റിയിരുന്ന പട്ടം എടുക്കുന്നതിനു
തൊട്ടു മുമ്പേ അവന്‍ അമ്മൂമ്മയുടെ മടിയിലേക്ക് കാല്‍ വഴുതി വീഴുന്നു!

ഇമ്മാനുവെല്‍ ഒരു മയക്കത്തിലാണ്ടുപോകുന്നു. അമ്മൂമ്മക്ക് ജീവന്‍ കൈവരുന്നു. പഴയ ജന്മത്തില്‍ ഇമ്മാനുവേലൊരു രാജകുമാരനായിരുന്നുവെന്ന സത്യം അമ്മൂമ്മ അവനോട് പറയുന്നു. അവന്റെ അനുജത്തിയെ ദേവഗണങ്ങള്‍ അവരെ ജീവനോടു കണ്ടുവെന്നതിന്റെ പേരില്‍ ഒരു ശിലാപ്രതിമയാക്കിയെന്നും അറിയിക്കുന്നു.അനുജത്തിയെ തിരികെക്കിട്ടുവായി ആ പ്രതിമയെ അവന്‍ സ്പര്‍ശിക്കണം. അതായിരുന്നു ദേവന്മാര്‍ അവനന്നു നല്‍കിയ വരം!
ഇതെല്ലാം കേട്ട് അത്ഭുത പരതന്ത്രനായ ഇമ്മാനുവെല്‍ അമ്മൂമ്മയെ വീണ്ടും നോക്കുമ്പോഴേക്കും അവര്‍ വീണ്ടും ആ പഴയ പ്രതിമയായി മാറിക്കഴിഞ്ഞിരുന്നു!

ഇനി വീണ്ടും വായിക്കുക.

പഴയ നഗരത്തിലൂടെ

സീന്‍ 4

ഔട്ട് ഡോര്‍

പ്രഭാതം.

പഴയ നഗരം.

ഇമ്മാനുവെല്‍,
ചെരുപ്പു കുത്തി


അമ്മൂമ്മയുടെ മടിയില്‍ക്കിടന്ന് ഉറക്കമുണരുന്ന ഇമ്മാനുവെല്‍.
അവന്‍ കണ്ണുതിരുമ്മി വീണ്ടും,വീണ്ടും പ്രതിമയുടെ മുഖത്തേക്കു നോക്കുന്നു.

അമ്മൂമ്മയുടെ മുഖത്തുള്ള സ്ഥായിയായ സ്നേഹ സന്ദേശം മനസ്സിലാക്കിയതിനാലാണോ ആവോ, അവന്‍ ആത്മസംയമനം പ്രാപിക്കുന്നു.
പ്രതിമയുടെ മടിയില്‍ നിന്നും അവന്‍ മെല്ലെ എഴുന്നേല്‍ക്കുന്നു. എന്നിട്ട് ചുറ്റുപാടും കണ്ണോടിക്കുന്നു.
അത്ഭുതവും ഭീതിയും അവനില്‍ ഒരേ സമയത്തില്‍ ആവേശിക്കുന്നു.

അമ്മൂമ്മയുടെ പ്രതിമയ്ക്ക് ഏതാണ്ടൊരു രണ്ടു നിലക്കെട്ടിടത്തിന്റെയത്രയും ഉയരമുണ്ടായിരുന്നു!
അതിന്റെ മുകളില്‍ നിന്നും ചുറ്റുപാടും നോക്കിയ ഇമ്മാനുവേലിന്റെ മുമ്പില്‍ ആ പഴയ നഗരം പതിയെ തെളിഞ്ഞു വരുന്നു.
പ്രതിമ നിന്നിരുന്ന സ്ഥലം നാലുറോഡുകള്‍ ചേര്‍ന്നിരുന്ന ഒരു സ്ഥലത്തായിരുന്നു. പ്രതിമക്കു ചുറ്റും ഒരു കുഞ്ഞു ജലാശയം ഉണ്ടായിരുന്നിരിക്കണം. ജലാശയത്തിനു ചുറ്റും നിലനിന്നിരുന്ന ഒരു വൃത്താകൃതിയിലുള്ള മതിലിന്റെ അവശിഷ്ടങ്ങള്‍ അവിടെ കാണാമായിരുന്നു.

അവിടെ നിന്നും നോക്കിയാല്‍ക്കാണുന്ന നഗരമാകട്ടെ, പൂര്‍ണ്ണമായും ഇടിഞ്ഞു പൊളിഞ്ഞ ഒരു പ്രേത നഗരത്തിന്റെ പ്രതീതിയാണ് തോന്നിപ്പിച്ചത്! ഒരു യുദ്ധം കഴിഞ്ഞാല്‍ എങ്ങിനെയിരിക്കും...അങ്ങിനെ തോന്നി ആ സ്ഥലം.

അവിടവിടെയായി ചില മരങ്ങള്‍ കാലത്തിന്റെ മുന്നില്‍ ചോദ്യഛിഹ്നങ്ങളായി നിന്നിരുന്നു.ഇലകള്‍ കൊഴിഞ്ഞു പോയിരുന്ന ആ വൃക്ഷങ്ങളില്‍ വവ്വാലുകള്‍ ഞാന്നു കിടന്നു!

ഇമ്മാനുവെല്‍ പതിയെ പ്രതിമയില്‍ നിന്നും താഴേക്ക് ഇറങ്ങുന്നു.

താഴെയിറങ്ങി നിന്ന് അവന്‍ പ്രതിമയെ നോക്കുന്നു.

ഭൂമിയില്‍ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ജീവികളായിരുന്നു പ്രതിമയിരുന്ന പീഠം താങ്ങിയിരുന്നത്. ചുറ്റുപാടുമുള്ള എല്ലാ വസ്തുക്കള്‍ക്കും നാശം സംഭവിച്ചിരുന്നുവെങ്കിലും അമ്മൂമ്മ മാത്രം കാലത്തെ അതിജീവിച്ചു! ഒരത്ഭുത പ്രതിഭാസം പോലെ തോന്നുന്നതായിരുന്നു ആ പ്രതിമ. അതിനുള്ളില്‍ ജീവന്‍ തുടിച്ചു നിന്നു!

അമ്മൂമ്മയെ കുറെയലെനിന്നും ഇമ്മാനുവല്‍ നോക്കിക്കാണുന്നു.

ഇനിയെന്ത് എന്നാലോചിക്കാതെ അവനൊരു വഴിയിലൂടെ നടക്കാന്‍ തുടങ്ങുന്നു.

ആരും താമസിക്കാത്ത തെരുവുകളിലൂടെ അവന്‍ നടക്കുന്നു. നശിച്ചു നമാവശേഷമായ തെരുവുകള്‍!
മനുഷ്യന്മാരവിടെ ജീവിക്കുവാനുള്ള ഒരു സാദ്ധ്യതയും കാണുന്നില്ല.

ഒരു തെരുവിന്റെ മൂലയില്‍ നിന്നും പുകയുയരുന്നത് ഇമ്മാനുവേല്‍ കാണുന്നു.

അവനങ്ങോട്ടേക്ക് ചെല്ലുന്നു.

ഒരു തെരുവിന്റെ മൂലയിലായുള്ള ഒരു നശിച്ച കെട്ടിടം.
അതിന്റെ മുന്നില്‍ ഒരായിരം ചെരുപ്പുകള്‍ കൂട്ടിയിട്ടിരിക്കുന്നു.
ഒരാ‍ള്‍ അതിന്റെ മുന്നിലിരുന്ന് ടയറുകള്‍ കത്തിച്ച് തണുപ്പകറ്റി ഇരിക്കുന്നു.
നരച്ചു നീണ്ട തലമുടി അവനു കാണാം. ഒരു പഴയ കീറിത്തുടങ്ങിയിരുന്ന കമ്പിളി അയാള്‍ പുതച്ചിരുന്നു.

ഇമ്മാനുവേല്‍ ആ രൂപത്തിന്റെ തൊട്ടു പിറകിലെത്തുന്നു.

അയാള്‍:“അപ്പോള്‍ നീ വന്നു അല്ലേ..? മടിക്കേണ്ട..മുന്നിലേക്കു വന്നോളൂ..”

ഇമ്മാനുവേല്‍ അനുസരണയോടെ അയാളുടെ മുന്നിലേക്കു ചെല്ലുന്നു.
അയാളെ അവന്‍ നോക്കിക്കാണുന്നു, അയാളവനെയും. നരച്ച താടിയും മുടിയുമുള്ള ഒരു മുത്തച്ഛന്‍! ഒരു കമ്പിളി ഷാള്‍ അദ്ദേഹം പുതച്ചിരുന്നു.
കണ്ണുകളില്‍ നിന്നും ഒരനിയന്ത്രിതമായ പ്രഭ ചുറ്റുപാടും പ്രവഹിക്കുന്നതുപോലെ തോന്നുമായിരുന്നു!!
പ്രപഞ്ച രഹസ്യങ്ങളെപ്പറ്റിയുള്ള ജ്ഞാനം അദ്ദേഹത്തിനു സ്വന്തമായിരുന്നുവെന്ന് നാമെല്ലാം ചിലപ്പോള്‍ വിചാരിച്ചു പോകാം!

ഇമ്മാനുവെല്‍:“അതെ ഞാന്‍ വന്നു..ഞാന്‍ വന്നുവെന്ന് അപ്പൂപ്പനെങ്ങിനെ മനസ്സിലായി..? അപ്പൂപ്പനാരാണ്..ഞാനെവിടെയാണ്..?”

അപ്പൂപ്പന്‍:“ഞാനാരുമല്ല കുട്ടീ..ഞാനൊരു ചെരുപ്പുകുത്തിയാണ്..നീ കാണുന്നില്ലേ ഈ ചെരുപ്പുകളുടെ കൂനകള്‍..?”

ഇമ്മാനുവെല്‍:“കണ്ടു..എന്നിരുന്നാലും അപ്പൂപ്പനെങ്ങിനെയാണ് ഞാന്‍ വരുന്നതറിഞ്ഞത്..?”

അപ്പൂപ്പന്‍:“നീ വളരെ ബുദ്ധിയുള്ളവനാണു കുട്ടീ..അമ്മൂമ്മ നിന്നോടെല്ലാം പറഞ്ഞിട്ടുണ്ടാവണം..അല്ലേ..?”

ഇമ്മാനുവെല്‍ അപ്പൂപ്പനെ അത്ഭുതത്തോടെ നോക്കുന്നു.

ഇമ്മാനുവെല്‍:“അതെ.. അമ്മൂമ്മ എന്നോട് എല്ലാം പറഞ്ഞു..! അതിനെപ്പറ്റിയെന്തെങ്കിലും അപ്പൂപ്പനറിയാമോ..?”

അപ്പൂപ്പന്‍:“നീയെന്നെ കുഴപ്പത്തിലാക്കുമോ എന്റെ കുട്ടീ..? നീ ചോദിച്ചാല്‍ ഒന്നുമെനിക്ക് ഒളിക്കാന്‍ പറ്റില്ല..നിന്നോട് ഞാന്‍ എല്ലാം പറയാം..അതിരിക്കട്ടെ നിനക്കു വിശക്കുന്നുണ്ടോ..??

ഉണ്ട് എന്ന മട്ടില്‍ ഇമ്മാനുവെല്‍ തലയാട്ടുന്നു.

അപ്പൂപ്പന്‍:“വാ മോനേ..അകത്തേക്കു വാ..”

ചെരുപ്പുകുത്തി ഇമ്മാനുവേലിനെയും കൂട്ടി തന്റെ വീടിനകത്തേക്കു പോകുന്നു.


(തുടരും)

അമ്മൂമ്മ 3

കഥ ഇതുവരെ.

ഇന്‍ഫന്റ് ജീസസ് അനാഥാലയത്തില്‍ നിന്നും കുട്ടികളുമായി ഒരു വിനോദയാത്ര പുറപ്പെടുന്നു.
ബസ്സ് കേരളത്തിന്റെ അതിര്‍ത്തിയിലെവിടെയോ എത്തുമ്പോള്‍ കാറ്റും മഴയും മിന്നലും വന്ന്
അന്തരീക്ഷം കലുഷിതമാകുന്നു.
ഇമ്മാനുവേല്‍ എന്ന പത്തു വയസ്സുകാരന്‍ കുട്ടി, മിന്നുന്ന ഒരു പട്ടം പോലെയുള്ള വസ്തുവില്‍
തന്റെ ശ്രദ്ധയെ കേന്ദീകരിക്കുന്നു.
വിനോദയാത്രാ സംഘം ഭക്ഷണം കഴിക്കുവാനായി ഒരു ഹോട്ടലില്‍ ഇറങ്ങുമ്പോള്‍, ഇമ്മാനുവേല്‍
പട്ടത്തിനെയും പിന്തുടര്‍ന്ന് പോകുന്നു.
അവന്‍, തന്റെ പുതപ്പിനടിയില്‍ ഉണ്ടാകാമെന്നു കരുതി, ബസ്സ് അതിന്റെ യാത്ര തുടരുന്നു.
ഇമ്മാനുവേല്‍ പട്ടത്തെയും പിന്തുടര്‍ന്ന് ഒരു പുരാതന നഗരത്തില്‍ എത്തിച്ചേരുന്നു.
ആ നഗരസിരാകേന്ദ്രത്തില്‍ കാലത്തെയും അതിജീവിച്ച് നില്‍ക്കുന്ന ഒരമ്മൂമ്മയുടെ പ്രതിമയില്‍ പട്ടം ഉടക്കി നില്‍ക്ക്കുന്നു.
അതെടുക്കുവാനായി ഇമ്മാനുവെല്‍ ആ പ്രതിമയില്‍ കയറുന്നു. പ്രതിമയുടെ മുഖത്തില്‍ പറ്റിയിരുന്ന പട്ടം എടുക്കുന്നതിനു
തൊട്ടു മുമ്പേ അവന്‍ അമ്മൂമ്മയുടെ മടിയിലേക്ക് കാല്‍ വഴുതി വീഴുന്നു!


ഇനി വായിക്കുക.


സീന്‍ 3

രാത്രി.
മഴ, ഇടിമിന്നല്‍

പഴയ നഗരം.

ഇമ്മാനുവെല്‍, അമ്മൂമ്മ.


അമ്മൂമ്മയുടെ മടിയില്‍ ഒരാലസ്യത്തിലെന്നോളം മയങ്ങിക്കിടക്കുന്ന ഇമ്മാനുവെല്‍.

അമ്മൂമ്മയുടെ മുഖത്തിനു ജീവന്‍ വയ്ക്കുന്നു.
അവരവനെ വാത്സല്യത്തോടെ നോക്കുന്നു.

അമ്മൂമ്മ:“മോനേ..കണ്ണുതുറക്ക്...”

ഇമ്മാനുവെല്‍ കണ്ണുതുറക്കുന്നു.

ഇമ്മാനുവെല്‍:“ഞാനെവിടെയാണ്..?”

അമ്മൂമ്മ:“നീ എന്റെയടുത്താണ്..!”

ഇമ്മാനുവെല്‍:“നിങ്ങളാരാണ്..?”

അമ്മൂമ്മ:“ഞാനോ..? ഹഹഹ..ഞാനാണ് അമ്മൂമ്മ..!”

ഇമ്മാനുവെല്‍ അമ്മൂമ്മയെ അതിശയത്തോടെ നോക്കുന്നു. അവന്റെ ആദ്യമുണ്ടായിരുന്ന ഭയം പതിയെ ആ മുഖത്തു നിന്നും അപ്രത്യക്ഷമാകുന്നു.

ഇമ്മാനുവെല്‍:“ഞാനെങ്ങിനെയിവിടെയെത്തി അമ്മൂമ്മേ..?”

അമ്മൂമ്മ:“അതോ..അതൊരു പഴയ കഥയാണെന്റെ കുട്ടീ..കാലമാണ് നിന്നെയെന്റെയടുത്തെത്തിച്ചത്!”

ഇമ്മാനുവെല്‍:“എനിക്കൊന്നും മനസ്സിലാവുന്നില്ലല്ലോ അമ്മൂമ്മേ..!”

അമ്മൂമ്മ:“അതു നിന്റെ കുറ്റമല്ല കുട്ടീ..നിനക്കെല്ലാം മനസ്സിലാകുവാന്‍ പോകുന്നു!”

ഇമ്മാനുവെല്‍ അമ്മൂമ്മയെ ശ്രദ്ധയോടെ നോക്കുന്നു.

അമ്മൂമ്മ:“നിന്നെയും കാത്ത് ഞാനെത്രകാലം ഇവിടെയിരിക്കുന്നുവെന്ന് നിനക്കറിയാമോ..?”

ഇല്ല എന്ന മട്ടില്‍ ഇമ്മാനുവെല്‍ തലയാട്ടുന്നു.

അമ്മൂമ്മ:“അതേ കുഞ്ഞേ..നിന്നെയും കാത്തായിരുന്നു ഈ അമ്മൂമ്മ ഇവിടെ ഇരുന്നിരുന്നത്..! നിന്നോടൊരു കാര്യം ഞാന്‍ പറയാന്‍ പോകുകയാണ്..നീ അത് ശ്രദ്ധിച്ചു കേള്‍ക്കണം..”

ഇമ്മാനുവെല്‍:“ഞാന്‍ കേള്‍ക്കാം അമ്മൂമ്മേ..”

അമ്മൂമ്മ:“കുട്ടീ..നിനക്കറിയാമോ..നീ കഴിഞ്ഞ ഒരു ജന്മത്തില്‍ ഒരു രാജകുമാരനായിരുന്നു..! നിനക്കൊരനിയത്തി രാജകുമാരിയും ഉണ്ടായിരുന്നു. നിങ്ങള്‍ ഒരിക്കല്‍ നിങ്ങളുടെ പിതാവിനോടൊപ്പം കാട്ടില്‍ നായാട്ടിനു പോയി. അനിയത്തിക്കുട്ടി കാട്ടിലെ ഒരു തടാകത്തില്‍ ദേവന്മാര്‍ നീരാടുന്നത് നേരില്‍ക്കണ്ടു!”

ഇമ്മനുവേല്‍:“അതെയോ..എന്നിട്ട്..?”

അമ്മൂമ്മ:“ദേവന്മാരെ മനുഷ്യഗണങ്ങള്‍ക്ക് കാണാന്‍ പാടില്ല...അതിനി രാജാക്കന്മാരായാലും ശരി..! അവര്‍ കോപിഷ്ടരായി..!
നിന്റെ അനിയത്തിക്കുട്ടിയെ അവരൊരു പ്രതിമയായി മാറ്റി! ഒരു ശിലാ പ്രതിമ..!”

ഇമ്മാനുവെല്‍:“അമ്മൂമ്മേ..വേഗം പറയൂ..എന്നിട്ട്..?”


അമ്മൂമ്മ:“നീ അവരോട് താണുവീണപേക്ഷിച്ചു..കുമാരിയെ തിരികെ കൊണ്ടുവരാനായി..പക്ഷേ..അവരതു കേട്ടില്ല..! അവസാനം അവര്‍ നിനക്കൊരു വരം തന്നു..!”

ഇമ്മാനുവേല്‍:“വരമോ..?”

അമ്മൂമ്മ:“അതെ..ഒരു വരം..നീ എന്നെങ്കിലും ആ പ്രതിമയില്‍ സ്പര്‍ശിക്കണം..അന്നു നിനക്കു നിന്റെ അനിയത്തിയെ തിരിച്ചു കിട്ടും..!”

ഇമ്മാനുവേല്‍:“അതു നടക്കുമോ അമ്മൂമ്മേ..?”

അമ്മൂമ്മ:“എന്തുകൊണ്ടു നടന്നു കൂട...? ഞാനൊരു കാര്യം നിന്നോടു പറയട്ടെ..ആ പ്രതിമ ഈ നഗരത്തിലുണ്ട്..നീ അതു കണ്ടു പിടിക്കയേ വേണ്ടൂ..!”

അമ്മൂമ്മയുടെ മുഖം വീണ്ടും ഒരു പ്രതിമയായി മാറുന്നു.

ഇമ്മാനുവെല്‍ ആ പ്രതിമയെയും നോക്കി അവിടെത്തന്നെ കിടക്കുന്നു.


(തുടരും)

അമ്മൂമ്മ 2

കഥ ഇതുവരെ.

ഇന്‍ഫന്റ് ജീസസ് അനാഥാലയത്തില്‍ നിന്നും കുട്ടികളുമായി ഒരു വിനോദയാത്ര പുറപ്പെടുന്നു.
ബസ്സ് കേരളത്തിന്റെ അതിര്‍ത്തിയിലെവിടെയോ എത്തുമ്പോള്‍ കാറ്റും മഴയും മിന്നലും വന്ന്
അന്തരീക്ഷം കലുഷിതമാകുന്നു.
ഇമ്മാനുവേല്‍ എന്ന പത്തു വയസ്സുകാരന്‍ കുട്ടി, മിന്നുന്ന ഒരു പട്ടം പോലെയുള്ള വസ്തുവില്‍
തന്റെ ശ്രദ്ധയെ കേന്ദീകരിക്കുന്നു.
വിനോദയാത്രാ സംഘം ഭക്ഷണം കഴിക്കുവാനായി ഒരു ഹോട്ടലില്‍ ഇറങ്ങുമ്പോള്‍, ഇമ്മാനുവേല്‍
പട്ടത്തിനെയും പിന്തുടര്‍ന്ന് പോകുന്നു.
അവന്‍, തന്റെ പുതപ്പിനടിയില്‍ ഉണ്ടാകാമെന്നു കരുതി, ബസ്സ് അതിന്റെ യാത്ര തുടരുന്നു.


ഇനി വായിക്കുക.


സീന്‍ 2

ഔട്ട് ഡോര്‍

രാത്രി
മഴ, കാറ്റ്, ഇടിമിന്നല്‍.


പട്ടത്തിനെയും പിന്തുടര്‍ന്നു പോകുന്ന ഇമ്മാനുവല്‍.
ഒരു കിട്ടാക്കനി പോലെ പട്ടം പറന്നുപൊയ്കൊണ്ടിരിക്കുന്നു. അവനൊരിക്കലും അതിന്റെയടുത്ത് ചെല്ലുവാനാകുന്നില്ല.
അടുത്തു ചെന്നുവെന്ന് കരുതുമ്പോഴേക്കും അത് വീണ്ടും പറന്നകന്നിരിക്കും!

വിവിധങ്ങളായ ഭൂപ്രദേശങ്ങള്‍ മാറിമറയുന്നു.

പട്ടം ഒരിടിഞ്ഞുപൊളിഞ്ഞ നഗരകവാടത്തില്‍ ഉടക്കിനില്‍ക്കുന്നു. അവിടെ നിന്നും അത് നഗരത്തിന്റെയുള്ളിലേക്ക് പറന്നുപോകുന്നു.
ഇടിഞ്ഞുപൊളിഞ്ഞ പഴയ നഗരത്തിന്റെ മുഖം ഇവിടെ നമുക്കു കാണാന്‍ കഴിയുന്നു. പഴമയുടെ പ്രതാപം വിളിച്ചോതുന്ന കെട്ടിടങ്ങള്‍! പക്ഷേ അവയെല്ലാം കാലത്തിന്റെ സമയപ്രക്രിയയില്‍ ഉടഞ്ഞു തകര്‍ന്നിരുന്നു. ഇവിടെ ഒരുകാലത്ത് സമ്പന്നമായ ഒരു ജനത ഇവിടെ ജീവിച്ചിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും!

പഴയ നഗരത്തിലൂടെ നടക്കുന്ന ഇമ്മാനുവല്‍.

പട്ടം അവനെ പഴയ നഗരത്തിന്റെ വിവിധ വാതായനങ്ങളിലൂടെ കൂട്ടിക്കൊണ്ടു പോകുന്നു.
അവസാനം പട്ടം അവനെ നഗരത്തിന്റെ ഏറ്റവും പ്രധാനമായ ഭാഗത്തില്‍ എത്തിക്കുന്നു.

ഇടവിട്ടു വന്ന മിന്നല്‍പ്പിണരുകളാവാം അവനെ അവിടേക്കാകര്‍ഷിച്ചത്.
അത് ആ പഴയ നഗരത്തിന്റെ സിരാകേന്ദ്രമായിരുന്നെന്നിരിക്കാം..ഒരിക്കല്‍..!
പട്ടം അവനെ അവിടെയെത്തിക്കുന്നു.


നശിച്ചു പോയ ഒരുദ്യാനത്തിന്റെ ശിഷ്ടഭാഗങ്ങള്‍ പോലെ തോന്നിയിരുന്നു ഒരു സ്ഥലം.

അവിടെ ഒരു പ്രതിമയില്‍ അവസാനമായി ആ പട്ടം വിശ്രമിക്കുന്നു.
ഒരമ്മൂമ്മയുടെ പ്രതിമയായിരുന്നു അത്.
കാലപ്പഴക്കത്തിന്റെ അംശരേഖകള്‍ ആ പ്രതിമയെ ആവേശിച്ചിരുന്നില്ല!
കാലത്തിനെ വെല്ലുവിളിച്ചുകൊണ്ട് അതാ നഗരസിരാകേന്ദ്രത്തില്‍ കുടികൊണ്ടു!
മാറിലൊരു വസ്ത്രവും ചൂടി ഒരു വടിയുമൂന്നി ഒരു കസേരയിലായിരുന്നു അമ്മൂമ്മ ഇരുന്നിരുന്നത്!
അവരുടെ മുഖത്ത് കാലചക്രത്തിന്റെ കാലൊളികള്‍ കടന്നു പോയിരുന്നെങ്കിലും, അതിനെയെല്ലാം വെല്ലുവിളിക്ക്കുന്ന ഒരു പുഞ്ചിരി
നമുക്കു കാണാമായിരുന്നു!
പുറം ലോകത്തു നിന്നും വന്നുവെന്നു തോന്നിയേക്കാവുന്ന തരത്തിലുള്ള ജീവികളായിരുന്നു അവരിരുന്ന കസേരയെ താങ്ങി നിറുത്തിയിരുന്നത്!

ഇമ്മാനുവേല്‍ അമ്മൂമ്മയുടെ പ്രതിമയില്‍ തങ്ങി നില്‍ക്കുന്ന പട്ടം കാണുന്നു.
അതെടുക്കുവാനായി അവന്‍ പ്രതിമയിലേക്കു കയറുന്നു.

മഴയും ഇടിയും മിന്നലും തുടരുന്നു.

പട്ടം അമ്മൂമ്മയുടെ മുഖത്തില്‍ പറ്റിയിരിക്കുന്നു.

അമ്മൂമ്മയുടെ മുഖത്തിനടുത്ത് പട്ടമെടുക്കുവാനായി എത്തിച്ചേര്‍ന്ന ഇമ്മാനുവല്‍ കാലുതെറ്റി അമ്മൂമ്മയുടെ മടിയിലേക്ക് വഴുതി വീഴുന്നു!

(വീണ്ടും തുടരും)

അമ്മൂമ്മ-1

ആമുഖം

ഇത് കുട്ടികള്‍ക്കു വേണ്ടി പണ്ടെഴുതിയ ഒരു കഥയാണ്.
സ്ക്രിപ്റ്റു രൂപത്തിലാവും ഇക്കഥ പോകുക.
രണ്ടു കുട്ടികളുടെ മനസ്സിലൂടെയാണ് ഈ കഥ സഞ്ചരിക്കുന്നത്.
മുതിന്നവര്‍ക്കും വായിച്ചു നോക്കാം.
കൂടുതല്‍ പറയാന്‍ നില്‍ക്കാതെ കഥ തുടങ്ങട്ടെ!


അമ്മൂമ്മ
സീന്‍- ഒന്ന്

ഔട്ട് ഡോര്‍


സന്ധ്യയോടടുത്ത സമയം.
ഇരുട്ടു വ്യാപിക്കുവാന്‍ തുടങ്ങുന്നു.



രംഗത്ത്.

ഇമ്മാനുവല്‍(പത്തു വസ്സിനോടടുത്ത് പ്രായം)
പള്ളീലച്ചന്മാര്‍(2)
കന്യാസ്ത്രീകള്‍(2)
മറ്റു കുട്ടികള്‍(20)

മലനിരകള്‍ കടന്നു പോകുന്ന ഒരു ടൂറിസ്റ്റ് ബസ്സ്.
ഇന്‍ഫന്റ് ജീസസ് ഓര്‍ഫനേജ് എന്ന് ബസ്സിന്റെ മുമ്പിലായി ഒരു ബാനര്‍ ഉണ്ട്.

ബസ്സിനകം.

അഞ്ചുവയസ്സുമുതല്‍ പന്ത്രണ്ടു വയസ്സുവരെയുള്ള ആണ്‍കുട്ടികളാണ് അതിലുണ്ടായിരുന്നത്.
രണ്ടച്ചന്മാരും രണ്ടു കന്യാസ്ത്രീകളും ബസ്സിലുണ്ട്.
ക്ഷീണം കൊണ്ട് കുട്ടികളെല്ലാം ഏതാണ്ട് മയങ്ങിയ അവസ്ഥയിലാണ്.

ബസ്സ് യാത്ര തുടരുന്നു.

ഒരു മഴ പെയ്യുവാന്‍ തുടങ്ങുന്നു.

ബസ്സിനുള്ളില്‍ ഇരിക്കുന്ന ഇമ്മാനുവല്‍. ബസ്സിന്റെ പിറകിലെ വലതുവശത്തുള്ള മൂലയിലാണ് അവനിരുന്നിരുന്നത്. തണുപ്പായതിനാല്‍, ഒരു കമ്പിളിപ്പുതപ്പ് അവന്‍ പുതച്ചിരുന്നു.

ബസ്സിന്റെ ഗ്ലാസ് സ്ക്രീനിലൂടെ പുറത്തേക്കു നോക്കിയിരിക്കുന്ന ഇമ്മാനുവേല്‍.

ആകാശത്തില്‍ ഒരു തിളങ്ങുന്ന വസ്തു ഇമ്മാനുവേലിന്റെ ശ്രദ്ധയില്‍പ്പെടുന്നു. ഒരു പട്ടം പോലെ തിളങ്ങുന്ന ഒരു സാധനം! ബസ്സിന്റെ ഗതിയെ അതും പിന്തുടരുന്നു! ആദ്യമൊക്കെ അവഗണിക്കുവാന്‍ നോക്കിയെങ്കിലും, ഈ തിളങ്ങുന്ന പട്ടത്തിനെ അവഗണിക്കുവാന്‍ ഇമ്മാനുവേലിനു കഴിയുന്നില്ല.

ആഹാരം കഴിക്കുവാനായി ബസ്സ് നിറുത്തുന്നു. ഏകാന്തമെന്നു തോന്നിയേക്കാവുന്ന ഒരു സ്ഥലം.
ഒരു റെസ്റ്റോറന്റ്.

പള്ളീലച്ചന്‍(1):“എല്ലാവരും വരിവരിയായി ഇറങ്ങുക”

കന്യാസ്ത്രീകളും കുട്ടികളും ഇറങ്ങുന്നു. എല്ലാവരും റെസ്റ്റോറന്റിലേക്ക് പോകുന്നു.

ഇമ്മനുവേല്‍ തന്റെ സീറ്റില്‍ പുതച്ചിരുന്നുറങ്ങി.
അച്ചനവനെ വിളിച്ചുണര്‍ത്തുന്നു.
അവനാകട്ടെ ഉണര്‍ന്നതിനുശേഷം തന്റെ ബാഗ് സീറ്റില്‍ വച്ച് കമ്പിളിവിരിച്ച് അതിനെ മൂടുന്നു.
അവനവിടെ ഉറങ്ങുകയാണെന്നേ അതു കണ്ടാല്‍ തോന്നുമായിരുന്നുള്ളു!

പുറത്തിറങ്ങുന്ന ഇമ്മാനുവേല്‍.


അച്ചന്മാരും മറ്റെല്ലാവരും ഭക്ഷണം കഴിക്കുവാനായി പോയിക്കഴിഞ്ഞിരുന്നു.

ആകാശത്തില്‍ അതാ വീണ്ടും ആ പട്ടം.
മനോഹരമായ ആ വിസ്മയം അവനെ മാടി വിളിച്ചു.
അവനതിനു പിറകേ തന്റെ യാത്ര ആരംഭിക്കുന്നു.

ഭക്ഷണം കഴിച്ചതിനുശേഷം അച്ചന്മാര്‍ കുട്ടികളെ ബസ്സില്‍ ചെക്കു ചെയ്യുന്നു.
ഇമ്മാനുവേല്‍ തന്റെ പുതപ്പിനടിയിലുണ്ടെന്ന് അവര്‍ കരുതുന്നു.

ബസ്സ് അതിന്റെ യാത്ര തുടരുന്നു.

വിഷമ വാര്‍ത്തകള്‍

നാട്ടില്‍ ഫോണ്‍ വിളിച്ചപ്പോള്‍ക്കിട്ടിയ വാര്‍ത്തകള്‍ മനസ്സിനു വിഷമമേകുന്നവയായിരുന്നു.
എന്റെ ചെങ്ങാതി രാജുവിന്റെ പന്ത്രണ്ടു വയസ്സുകാരി മകള്‍ അപ്രതീക്ഷിതമായി മരിച്ചു!
ആ കുട്ടിക്ക് ഒരസുഖവും ഉണ്ടായിരുന്നില്ല.
ഇക്കാലത്തും ഇങ്ങിനെയുള്ള മരണങ്ങള്‍ സംഭവിക്കുമോ?
കിഡ്നി തകരാറിലായിരുന്നത്രേ!
കേള്‍ക്കുമ്പോള്‍ വിശ്വസിക്കുവാന്‍ പ്രയാസം!
അവനെ കോണ്ടാക്റ്റു ചെയ്യുവാന്‍ വളരെ പാടുപെട്ടു.
ഒരു ഫോണും അവന്‍ എടുക്കുന്നുണ്ടായിരുന്നില്ല. അതിനുള്ള മാനസ്സികാവസ്ഥ വേണമല്ലോ!
ദൈവം അവന് ശക്തി പകരട്ടെ!

പിന്നെ..ജ്ഞാനശീലന്‍ മരിച്ചു!
അവനെ ഒരു പാമ്പു കടിച്ചു. പാമ്പ് അവന്റെ കൂടെ കിടന്നുറങ്ങി!
ജനം പാമ്പിനെയും തല്ലി മയക്കി ജ്ഞാനശീലനെയും കൊണ്ട് ആശുപത്രിയില്‍ ചെന്നപ്പോഴേക്കും രണ്ടു പേരും മരിച്ചിരുന്നു!
റബ്ബറിനു കള ചെത്തിമിനുക്കി നിന്ന ജ്ഞാനശീലനെ പാമ്പു കടിച്ചത് അവന്‍ അറിഞ്ഞില്ല. കുറെനേരം കഴിഞ്ഞപ്പോള്‍ അവനവിടെക്കിടൊന്നൊന്നു മയങ്ങി. കഞ്ചാവു ലഹരിയായിരിക്കും എന്ന് മറ്റു തൊഴിലാളികള്‍ കരുതി!
കുറ്ക്കഴിഞ്ഞപ്പോളാണ് അവന്റെ മൂക്കിലൂടെ ചോരവരുന്നത് എല്ലാവരുടെയും ശ്രദ്ധയില്‍ പെട്ടത്.
ഒരണലി അവന്റെയടുത്ത് മയങ്ങുന്നത് കണ്ടപ്പോളാണ് ജനത്തിന് സംഭവത്തിന്റെ ഗൌരവം മനസ്സിലായത്!
അണലിയെ അടിച്ചു മയക്കി ജ്ഞാനശീലനുമായി ജനം അടുത്തുള്ള ആശുപത്രിയിലെത്തിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല.
അവന്‍ മരിച്ചുപോയിരുന്നു.

ഒരു ക്രിസ്തുമസ്സ് കൂടി.

ഇന്ന് ക്രിസ്തുമസ്സ് ദിവസം.
എല്ലാവരും ഈ ദിവസത്തിനു വേണ്ടിയായിരുന്നു.. കാത്തു കാത്തിരുന്നത്!
ഇവിടുത്തെ തെരുവുകളെല്ലാം ശൂന്യമാണിപ്പോള്‍..!
ഒരു കട പോലും തുറന്നിട്ടില്ല.
അവരവരുടെ വീടുകളില്‍ എല്ലാവര്‍ക്കും ക്രിസ്തുമസ്സ്!

ജനം ടിവിയിലെ പ്രോഗ്രാമുകള്ളില്‍ അഭയം പ്രാപിച്ചിരിക്കുന്നു.
അടച്ചിട്ടിരിക്കുന്ന ഈ വീടുകളുടെയുള്ളില്‍ എന്താണാവോ നടക്കുക?

എല്ലാവരും ക്രിസ്തുമസ്സ് ആഘോഷിക്കുകയാവും..അല്ലേ?

കേരളത്തില്‍ ആയിരുന്നെങ്കില്‍..!
ആരെയെല്ലാം കാണാമായിരുന്നു!
അവിടുത്തെ ആഘോഷങ്ങളിന്നും എന്റെ ഓര്‍മ്മയില്‍ നിലനില്‍ക്കുന്നു.

എന്റെ അനിയന്‍, അല്പം മുമ്പേ ഫോണില്‍ അവിടുത്തെ ഈ വര്‍ഷത്തെ പ്രോഗ്രാമുകളെപ്പറ്റി അറിയിച്ചു..
ഞാനെന്തു പറയുവാന്‍?
എല്ലാം കേട്ടു നെടുവീര്‍പ്പിടാം!

കാലം കഴിയുന്നു!
ക്രിസ്തുമസ്സുകള്‍ കൊഴിയുന്നു!
ആശംസകള്‍ നേരുന്നു..
എല്ലാ നല്ല മനസ്സിനും!

ജന്മദിനം

മുഖം നഷ്ടമായവരുടെ
പിറന്നാളുകളില്‍
മനസ്സു മരിച്ചവര്‍
കേക്കുകള്‍ മുറിച്ചു!

വാക്കുകള്‍ ഇല്ലാതായ
അതേ നിമിഷങ്ങളില്‍
അഭിപ്രായങ്ങളുടെ
ചിതകളും കെട്ടടങ്ങി!

കവികള്‍ ജനിക്കുന്നതിനും മുമ്പ്


കവികള്‍ ജനിക്കുന്നതിനും മുമ്പ്
കാവ്യങ്ങളിവിടെ നിലനിന്നിരുന്നു..!
കര്‍മ്മം കാവ്യാത്മകമാവുന്നതിനും
മുമ്പായി ജീവാത്ത്മാവുകള്‍
ഈ ഭൂമിയില്‍ വിന്യസിച്ചിരുന്നു.!
കള്ളം പറയുന്നവനുണ്ടെല്ലായിടത്തും..
അതില്‍ കവിയും പെടും
മന്ത്രം ജപിക്കുന്ന തന്ത്രിയും പെടും
നടനും പെടും നരനും പെടും..!
നാരദ്യം മറന്നുപോയ
നാരദനും പെടും..!

കേരളം വളരുന്നു..!

ലിവര്‍പൂളില്‍ ചില അല്ലറ ചില്ലറ സാധനങ്ങള്‍ വാങ്ങുവാനായി ഞാനിന്ന് കുടുംബസമേതം
പോയിരുന്നു. അവിടുത്തെ തെരുവുകളിലൂടെ നടന്നപ്പോള്‍ കുറെ അക്ഷരങ്ങള്‍
എന്നെ അറിയാതെ അവിടെ പിടിച്ചു നിര്‍ത്തി. കാരണം ഞാനവയെ ഒരിക്കലും അവിടെ പ്രതീക്ഷിച്ചിരുന്നില്ല.!






അങ്ങിനയാണ് കാര്യങ്ങള്‍ അല്ലേ..?
ഇതൊരു മലയാളിയുടെ കടയാവണം..!
കൊള്ളാം..!






മലയാളികള്‍ വളരട്ടേ..കേരളം വളരട്ടേ..!



ഇതിന്റെയെല്ലാം തൊട്ടടുത്തായുള്ള ഒരു ചൈനാ ടൌണിന്റെ കവാടത്തിന്റെ ചിത്രമാണ് താഴെക്കാണുന്നത്.






അവസാനം വീട്ടിലേക്കു പോകുന്ന വഴിയില്‍, പണ്ടെങ്ങോ സ്കൂളില്‍ കേട്ടിരുന്ന ഒരു കവിത എനിക്കോര്‍മ്മ വന്നു.

“കേരളം വളരുന്നു
പശ്ചിമഘട്ടങ്ങളെ..
കേറിയും കടന്നും..“

ഇതാരാണെഴുതിയതെന്നും ഇതിന്റെ ബാക്കിയെന്താണെന്നും ആര്‍ക്കെങ്കിലും അറിയാമോ..?

കള്ളന്മാരില്‍ നിന്നും ചതിയന്മാരിലേക്കുള്ള ദൂരം


കള്ളന്മാരില്‍ നിന്നും
ചതിയന്മാരിലേക്കിന്ന്
അറുപത്തിയൊന്നിന്റെ
ആക്രാന്തത്തിളക്കം!

അടിയാന്റെ കയ്യിലിന്നും
വളയാണു ചങ്ങല..!
പണമില്ലാത്തവനെല്ലാം
പെരുവഴിയില്‍ മയങ്ങാം!

ഭരിക്കുന്നോന്റെ മോന്തായം
മരിക്കുവോളം മാറില്ല..!
വെള്ളക്കാരായി മാറുന്നു
ഭരണം കിട്ടും നാട്ടുകാര്‍..!