അമ്മൂമ്മ (8)

കഥ ഇതുവരെ.
ഇന്‍ഫന്റ് ജീസസ് അനാഥാലയത്തില്‍ നിന്നും കുട്ടികളുമായി ഒരു വിനോദയാത്ര പുറപ്പെടുന്നു.ബസ്സ് കേരളത്തിന്റെ അതിര്‍ത്തിയിലെവിടെയോ എത്തുമ്പോള്‍ കാറ്റും മഴയും മിന്നലും വന്ന്അന്തരീക്ഷം കലുഷിതമാകുന്നു.
ഇമ്മാനുവേല്‍ എന്ന പത്തു വയസ്സുകാരന്‍ കുട്ടി, മിന്നുന്ന ഒരു പട്ടം പോലെയുള്ള വസ്തുവില്‍തന്റെ ശ്രദ്ധയെ കേന്ദീകരിക്കുന്നു.
വിനോദയാത്രാ സംഘം ഭക്ഷണം കഴിക്കുവാനായി ഒരു ഹോട്ടലില്‍ ഇറങ്ങുമ്പോള്‍, ഇമ്മാനുവേല്‍പട്ടത്തിനെയും പിന്തുടര്‍ന്ന് പോകുന്നു.
അവന്‍, തന്റെ പുതപ്പിനടിയില്‍ ഉണ്ടാകാമെന്നു കരുതി, ബസ്സ് അതിന്റെ യാത്ര തുടരുന്നു.
ഇമ്മാനുവേല്‍ പട്ടത്തെയും പിന്തുടര്‍ന്ന് ഒരു പുരാതന നഗരത്തില്‍ എത്തിച്ചേരുന്നു.
ആ നഗരസിരാകേന്ദ്രത്തില്‍ കാലത്തെയും അതിജീവിച്ച് നില്‍ക്കുന്ന ഒരമ്മൂമ്മയുടെ പ്രതിമയില്‍ പട്ടം ഉടക്കി നില്‍ക്കുന്നു.അതെടുക്കുവാനായി ഇമ്മാനുവെല്‍ ആ പ്രതിമയില്‍ കയറുന്നു.
പ്രതിമയുടെ മുഖത്തില്‍ പറ്റിയിരുന്ന പട്ടം എടുക്കുന്നതിനുതൊട്ടു മുമ്പേ അവന്‍ അമ്മൂമ്മയുടെ മടിയിലേക്ക് കാല്‍ വഴുതി വീഴുന്നു!
ഇമ്മാനുവെല്‍ ഒരു മയക്കത്തിലാണ്ടുപോകുന്നു.
അമ്മൂമ്മക്ക് ജീവന്‍ കൈവരുന്നു.
പഴയ ജന്മത്തില്‍ ഇമ്മാനുവേലൊരു രാജകുമാരനായിരുന്നുവെന്ന സത്യം അമ്മൂമ്മ അവനോട് പറയുന്നു.
അവന്റെ അനുജത്തിയെ ദേവഗണങ്ങള്‍ അവരെ ജീവനോടു കണ്ടുവെന്നതിന്റെ പേരില്‍ ഒരു ശിലാപ്രതിമയാക്കിയെന്നും അറിയിക്കുന്നു.
അനുജത്തിയെ തിരികെക്കിട്ടുവായി ആ പ്രതിമയെ അവന്‍ സ്പര്‍ശിക്കണം. അതായിരുന്നു ദേവന്മാര്‍ അവനന്നു നല്‍കിയ വരം!
ഇതെല്ലാം കേട്ട് അത്ഭുത പരതന്ത്രനായ ഇമ്മാനുവെല്‍ അമ്മൂമ്മയെ വീണ്ടും നോക്കുമ്പോഴേക്കും അവര്‍ വീണ്ടും ആ പഴയ പ്രതിമയായി മാറിക്കഴിഞ്ഞിരുന്നു!
ഇമ്മാനുവല്‍ രാവിലെ അമ്മൂമ്മയുടെ മടിയില്‍ ഉറക്കമുണരുന്നു.
അവിടെനിന്നും എഴുന്നേറ്റ് അവന്‍ പഴയ നഗരത്തിലൂടെ നടക്കുന്നു.
ചെരുപ്പുകുത്തിയുമാ‍യി അവന്‍ സംസാരിക്കുന്നു.
അയാളവനെ തന്റെ വീട്ടിനുള്ളിലേക്കു ക്ഷണിക്കുന്നു.
അമ്മൂമ്മ പഴയ നഗരത്തെ തന്റെ കണ്ണുനീരുകൊണ്ടു ശത്രുസൈന്യത്തില്‍ നിന്നും രക്ഷിച്ചെന്നും അവരുടെ പ്രതിമ ദേവലോകത്തുള്ള ശില്പികളാണ് നിര്‍മ്മിച്ചതെന്നുമുള്ള സത്യം ചെരുപ്പുകുത്തി ഇമ്മാനുവേലിനെ അറിയിക്കുന്നു.
മുണ്ടനെന്ന കുട്ടിയെ ഇമ്മാനുവേല്‍ പരിചയപ്പെടുന്നു.
അവന്‍ ചെരുപ്പുകുത്തിയുടെ വീട്ടില്‍ കഴിയുന്നുവെന്ന കാര്യം ഇമ്മാനുവേലിനോട് പറയുന്നു.
പ്രേതപ്പട്ടിയെ അവനു പേടിയാണെന്നും, എന്നാല്‍ ചെരുപ്പുകുത്തിയെ ഏതു പ്രേതവും പേടിക്കുമെന്നും മുണ്ട്ന്‍ ഇമ്മാനുവേലിനെ അറിയിക്കുന്നു.


ഇനി വായിക്കുക.

ഇറച്ചിക്കട

പകല്‍


ഔട്ട് ഡോര്‍

ഇറച്ചിവെട്ടുകാരന്‍
ഇറച്ചി പൊതിയുന്നവന്‍
ഇമ്മാനുവേല്‍
മുണ്ടന്‍

പഴയ നഗരത്തിന്റെ ഒരു കോണില്‍ സ്ഥിതിചെയ്യുന്ന ഇറച്ചിക്കട. ഇടിഞ്ഞുപൊളിഞ്ഞ ഒരു കെട്ടിടത്തിലാണ് അതു സ്ഥിതിചെയ്യുന്നത്. പൊക്കമുള്ളതും വട്ടത്തിലുള്ളതുമായ ഒരു തടിമുട്ടത്തില്‍ വച്ച് ഇറച്ചി വെട്ടുന്ന ഇറച്ചിവെട്ടുകാരന്‍. തിളങ്ങുന്ന ഭീമാകാ‍രമായ കത്തി ഇറച്ചിക്കഷണങ്ങളില്‍ വീഴുമ്പോള്‍ അയാളുടെ മസിലുകള്‍ തുടിക്കുന്നതു നമുക്ക് കാണാം!

അയാളുടെ താഴെയായി ഒരു സ്റ്റൂളിലിരിക്കുന്ന ഇറച്ചിപൊതിയുന്നയാള്‍. അയാളുടെ മുഖത്ത് ഒരു ഭീതി നമുക്കു കാണാം. ഇറച്ചി വെട്ടുകാരന്റെ ഓരോ വെട്ടിലും ഭീതിയാല്‍ ഞെട്ടുന്ന ഇറച്ചി പൊതിയുന്നവന്‍.

അവരുടെ തലക്കുമുകളില്‍ തൂങ്ങിയാടുന്ന കൂട്ടിലിരുന്ന് അവരെ വീക്ഷിക്കുന്ന തത്തമ്മ.

ദൂരെ, ഒരു മതിലിന്റെ പിറകില്‍ നിന്നും ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന മുണ്ടനും ഇമ്മാനുവേലും.

ഇമ്മാ‍നുവേല്‍:“മുണ്ടാ...നിനക്കറിയാമോ..ഇതെന്താന്ന്..?”

മുണ്ടന്‍:“ഇതോ..ഇറച്ചിക്കട..”

ഇമ്മാനുവേല്‍:“ഓ..!”

മുണ്ടന്‍:“ആ കാണുന്ന തടിയനാ ഇറച്ചിവെട്ടുകാരന്‍..ക്രൂരനാ..പേടിക്കണം..!”

ഇമ്മാനുവേല്‍:“ആ താഴെയിരിക്കുന്ന ആ പാവം ഏതാ..?”

മുണ്ടന്‍:“അതാ ഇറച്ചി പൊതിയുന്നവന്‍..!”

ഇമ്മാനുവെല്‍:“പാ‍വം..!”

മുണ്ടന്‍:“അതേ..!”

ഇമ്മാനുവേല്‍:“നമുക്കവിടുന്ന് കുറച്ച് ഇറച്ചി വാങ്ങിയാലോ..?”

മുണ്ടന്‍:“അയ്യോ..അവിടുന്നാ‍രും ഇറച്ചി വാങ്ങാറില്ല...!”

ഇമ്മാനുവെല്‍:“അതെയോ..?”

മുണ്ടന്‍:“അതേ..!”

ഇമ്മാനുവേല്‍:“പിന്നെ ആര്‍ക്കുവേണ്ടിയാ അവരാ ഇറച്ചി വെട്ടുന്നത്..?”

മുണ്ടന്‍:“എന്നും രാവിലെമുതല്‍ അവരിതു ചെയ്യാന്‍ തുടങ്ങും!

രാത്രിയായാല്‍പ്പിന്നെ ഇറച്ചിവെട്ടുകാരനെങ്ങോട്ടോ പോകും...! പിന്നെയാ ഇറച്ചി പൊതിയുന്നയാളും തത്തമ്മയും മാത്രമേ അവിടെയുണ്ടാവൂ..!”

ഇമ്മാനുവേല്‍:“അതെയോ..?”

മുണ്ടന്‍:“ആ ഇറച്ചിപൊതിയുന്നവനൊരു പേടിത്തൊണ്ടനാ..എങ്ങിനെ അയാളവിടെ കഴിയുന്നുവോ ആവോ..?”

ഇമ്മാനുവെല്‍:“എനിക്കാണെങ്കില്‍ ഇപ്പോള്‍ത്തന്നെ പേടിയാവുന്നു..!”

മുണ്ടന്‍:“നീയെന്തിനാ പേടിക്കുന്നെ..?”

ഇമ്മാനുവെല്‍:“പിന്നെ പേടിക്കണ്ടെ. ?”

മുണ്ടന്‍:“നമ്മുടെ അപ്പൂപ്പനുള്ളടുത്തോളം കാലം നമുക്കു പേടിക്കണ്ട..!”

ഇമ്മാ‍നുവെല്‍:“എന്റെ പേടി അതല്ല..!”

മുണ്ടന്‍:“പിന്നെന്താ..?”

ഇമ്മാനുവെല്‍:“ഒരിക്കലീ ഇറച്ചിയെല്ലാം തീരുമ്പം ആ ഇറച്ചിവെട്ടുകാരന്‍ ആ തത്തമ്മയെ ഇറച്ചിക്കു വേണ്ടി കൊല്ലുമോ മുണ്ടാ..?”

മുണ്ടന്‍ ഒന്നും മിണ്ടാതെ ആലോചിച്ചുനില്‍ക്കുന്നു. അവന്റെ മുഖത്തും പതിയെ ഒരു ഭീതി പടരുന്നു.

(തുടരും)