അമ്മൂമ്മ (4) പഴയ നഗരത്തിലൂടെ

ഇന്‍ഫന്റ് ജീസസ് അനാഥാലയത്തില്‍ നിന്നും കുട്ടികളുമായി ഒരു വിനോദയാത്ര പുറപ്പെടുന്നു.
ബസ്സ് കേരളത്തിന്റെ അതിര്‍ത്തിയിലെവിടെയോ എത്തുമ്പോള്‍ കാറ്റും മഴയും മിന്നലും വന്ന്
അന്തരീക്ഷം കലുഷിതമാകുന്നു.
ഇമ്മാനുവേല്‍ എന്ന പത്തു വയസ്സുകാരന്‍ കുട്ടി, മിന്നുന്ന ഒരു പട്ടം പോലെയുള്ള വസ്തുവില്‍
തന്റെ ശ്രദ്ധയെ കേന്ദീകരിക്കുന്നു.
വിനോദയാത്രാ സംഘം ഭക്ഷണം കഴിക്കുവാനായി ഒരു ഹോട്ടലില്‍ ഇറങ്ങുമ്പോള്‍, ഇമ്മാനുവേല്‍
പട്ടത്തിനെയും പിന്തുടര്‍ന്ന് പോകുന്നു.
അവന്‍, തന്റെ പുതപ്പിനടിയില്‍ ഉണ്ടാകാമെന്നു കരുതി, ബസ്സ് അതിന്റെ യാത്ര തുടരുന്നു.
ഇമ്മാനുവേല്‍ പട്ടത്തെയും പിന്തുടര്‍ന്ന് ഒരു പുരാതന നഗരത്തില്‍ എത്തിച്ചേരുന്നു.
ആ നഗരസിരാകേന്ദ്രത്തില്‍ കാലത്തെയും അതിജീവിച്ച് നില്‍ക്കുന്ന ഒരമ്മൂമ്മയുടെ പ്രതിമയില്‍ പട്ടം ഉടക്കി നില്‍ക്ക്കുന്നു.
അതെടുക്കുവാനായി ഇമ്മാനുവെല്‍ ആ പ്രതിമയില്‍ കയറുന്നു. പ്രതിമയുടെ മുഖത്തില്‍ പറ്റിയിരുന്ന പട്ടം എടുക്കുന്നതിനു
തൊട്ടു മുമ്പേ അവന്‍ അമ്മൂമ്മയുടെ മടിയിലേക്ക് കാല്‍ വഴുതി വീഴുന്നു!

ഇമ്മാനുവെല്‍ ഒരു മയക്കത്തിലാണ്ടുപോകുന്നു. അമ്മൂമ്മക്ക് ജീവന്‍ കൈവരുന്നു. പഴയ ജന്മത്തില്‍ ഇമ്മാനുവേലൊരു രാജകുമാരനായിരുന്നുവെന്ന സത്യം അമ്മൂമ്മ അവനോട് പറയുന്നു. അവന്റെ അനുജത്തിയെ ദേവഗണങ്ങള്‍ അവരെ ജീവനോടു കണ്ടുവെന്നതിന്റെ പേരില്‍ ഒരു ശിലാപ്രതിമയാക്കിയെന്നും അറിയിക്കുന്നു.അനുജത്തിയെ തിരികെക്കിട്ടുവായി ആ പ്രതിമയെ അവന്‍ സ്പര്‍ശിക്കണം. അതായിരുന്നു ദേവന്മാര്‍ അവനന്നു നല്‍കിയ വരം!
ഇതെല്ലാം കേട്ട് അത്ഭുത പരതന്ത്രനായ ഇമ്മാനുവെല്‍ അമ്മൂമ്മയെ വീണ്ടും നോക്കുമ്പോഴേക്കും അവര്‍ വീണ്ടും ആ പഴയ പ്രതിമയായി മാറിക്കഴിഞ്ഞിരുന്നു!

ഇനി വീണ്ടും വായിക്കുക.

പഴയ നഗരത്തിലൂടെ

സീന്‍ 4

ഔട്ട് ഡോര്‍

പ്രഭാതം.

പഴയ നഗരം.

ഇമ്മാനുവെല്‍,
ചെരുപ്പു കുത്തി


അമ്മൂമ്മയുടെ മടിയില്‍ക്കിടന്ന് ഉറക്കമുണരുന്ന ഇമ്മാനുവെല്‍.
അവന്‍ കണ്ണുതിരുമ്മി വീണ്ടും,വീണ്ടും പ്രതിമയുടെ മുഖത്തേക്കു നോക്കുന്നു.

അമ്മൂമ്മയുടെ മുഖത്തുള്ള സ്ഥായിയായ സ്നേഹ സന്ദേശം മനസ്സിലാക്കിയതിനാലാണോ ആവോ, അവന്‍ ആത്മസംയമനം പ്രാപിക്കുന്നു.
പ്രതിമയുടെ മടിയില്‍ നിന്നും അവന്‍ മെല്ലെ എഴുന്നേല്‍ക്കുന്നു. എന്നിട്ട് ചുറ്റുപാടും കണ്ണോടിക്കുന്നു.
അത്ഭുതവും ഭീതിയും അവനില്‍ ഒരേ സമയത്തില്‍ ആവേശിക്കുന്നു.

അമ്മൂമ്മയുടെ പ്രതിമയ്ക്ക് ഏതാണ്ടൊരു രണ്ടു നിലക്കെട്ടിടത്തിന്റെയത്രയും ഉയരമുണ്ടായിരുന്നു!
അതിന്റെ മുകളില്‍ നിന്നും ചുറ്റുപാടും നോക്കിയ ഇമ്മാനുവേലിന്റെ മുമ്പില്‍ ആ പഴയ നഗരം പതിയെ തെളിഞ്ഞു വരുന്നു.
പ്രതിമ നിന്നിരുന്ന സ്ഥലം നാലുറോഡുകള്‍ ചേര്‍ന്നിരുന്ന ഒരു സ്ഥലത്തായിരുന്നു. പ്രതിമക്കു ചുറ്റും ഒരു കുഞ്ഞു ജലാശയം ഉണ്ടായിരുന്നിരിക്കണം. ജലാശയത്തിനു ചുറ്റും നിലനിന്നിരുന്ന ഒരു വൃത്താകൃതിയിലുള്ള മതിലിന്റെ അവശിഷ്ടങ്ങള്‍ അവിടെ കാണാമായിരുന്നു.

അവിടെ നിന്നും നോക്കിയാല്‍ക്കാണുന്ന നഗരമാകട്ടെ, പൂര്‍ണ്ണമായും ഇടിഞ്ഞു പൊളിഞ്ഞ ഒരു പ്രേത നഗരത്തിന്റെ പ്രതീതിയാണ് തോന്നിപ്പിച്ചത്! ഒരു യുദ്ധം കഴിഞ്ഞാല്‍ എങ്ങിനെയിരിക്കും...അങ്ങിനെ തോന്നി ആ സ്ഥലം.

അവിടവിടെയായി ചില മരങ്ങള്‍ കാലത്തിന്റെ മുന്നില്‍ ചോദ്യഛിഹ്നങ്ങളായി നിന്നിരുന്നു.ഇലകള്‍ കൊഴിഞ്ഞു പോയിരുന്ന ആ വൃക്ഷങ്ങളില്‍ വവ്വാലുകള്‍ ഞാന്നു കിടന്നു!

ഇമ്മാനുവെല്‍ പതിയെ പ്രതിമയില്‍ നിന്നും താഴേക്ക് ഇറങ്ങുന്നു.

താഴെയിറങ്ങി നിന്ന് അവന്‍ പ്രതിമയെ നോക്കുന്നു.

ഭൂമിയില്‍ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ജീവികളായിരുന്നു പ്രതിമയിരുന്ന പീഠം താങ്ങിയിരുന്നത്. ചുറ്റുപാടുമുള്ള എല്ലാ വസ്തുക്കള്‍ക്കും നാശം സംഭവിച്ചിരുന്നുവെങ്കിലും അമ്മൂമ്മ മാത്രം കാലത്തെ അതിജീവിച്ചു! ഒരത്ഭുത പ്രതിഭാസം പോലെ തോന്നുന്നതായിരുന്നു ആ പ്രതിമ. അതിനുള്ളില്‍ ജീവന്‍ തുടിച്ചു നിന്നു!

അമ്മൂമ്മയെ കുറെയലെനിന്നും ഇമ്മാനുവല്‍ നോക്കിക്കാണുന്നു.

ഇനിയെന്ത് എന്നാലോചിക്കാതെ അവനൊരു വഴിയിലൂടെ നടക്കാന്‍ തുടങ്ങുന്നു.

ആരും താമസിക്കാത്ത തെരുവുകളിലൂടെ അവന്‍ നടക്കുന്നു. നശിച്ചു നമാവശേഷമായ തെരുവുകള്‍!
മനുഷ്യന്മാരവിടെ ജീവിക്കുവാനുള്ള ഒരു സാദ്ധ്യതയും കാണുന്നില്ല.

ഒരു തെരുവിന്റെ മൂലയില്‍ നിന്നും പുകയുയരുന്നത് ഇമ്മാനുവേല്‍ കാണുന്നു.

അവനങ്ങോട്ടേക്ക് ചെല്ലുന്നു.

ഒരു തെരുവിന്റെ മൂലയിലായുള്ള ഒരു നശിച്ച കെട്ടിടം.
അതിന്റെ മുന്നില്‍ ഒരായിരം ചെരുപ്പുകള്‍ കൂട്ടിയിട്ടിരിക്കുന്നു.
ഒരാ‍ള്‍ അതിന്റെ മുന്നിലിരുന്ന് ടയറുകള്‍ കത്തിച്ച് തണുപ്പകറ്റി ഇരിക്കുന്നു.
നരച്ചു നീണ്ട തലമുടി അവനു കാണാം. ഒരു പഴയ കീറിത്തുടങ്ങിയിരുന്ന കമ്പിളി അയാള്‍ പുതച്ചിരുന്നു.

ഇമ്മാനുവേല്‍ ആ രൂപത്തിന്റെ തൊട്ടു പിറകിലെത്തുന്നു.

അയാള്‍:“അപ്പോള്‍ നീ വന്നു അല്ലേ..? മടിക്കേണ്ട..മുന്നിലേക്കു വന്നോളൂ..”

ഇമ്മാനുവേല്‍ അനുസരണയോടെ അയാളുടെ മുന്നിലേക്കു ചെല്ലുന്നു.
അയാളെ അവന്‍ നോക്കിക്കാണുന്നു, അയാളവനെയും. നരച്ച താടിയും മുടിയുമുള്ള ഒരു മുത്തച്ഛന്‍! ഒരു കമ്പിളി ഷാള്‍ അദ്ദേഹം പുതച്ചിരുന്നു.
കണ്ണുകളില്‍ നിന്നും ഒരനിയന്ത്രിതമായ പ്രഭ ചുറ്റുപാടും പ്രവഹിക്കുന്നതുപോലെ തോന്നുമായിരുന്നു!!
പ്രപഞ്ച രഹസ്യങ്ങളെപ്പറ്റിയുള്ള ജ്ഞാനം അദ്ദേഹത്തിനു സ്വന്തമായിരുന്നുവെന്ന് നാമെല്ലാം ചിലപ്പോള്‍ വിചാരിച്ചു പോകാം!

ഇമ്മാനുവെല്‍:“അതെ ഞാന്‍ വന്നു..ഞാന്‍ വന്നുവെന്ന് അപ്പൂപ്പനെങ്ങിനെ മനസ്സിലായി..? അപ്പൂപ്പനാരാണ്..ഞാനെവിടെയാണ്..?”

അപ്പൂപ്പന്‍:“ഞാനാരുമല്ല കുട്ടീ..ഞാനൊരു ചെരുപ്പുകുത്തിയാണ്..നീ കാണുന്നില്ലേ ഈ ചെരുപ്പുകളുടെ കൂനകള്‍..?”

ഇമ്മാനുവെല്‍:“കണ്ടു..എന്നിരുന്നാലും അപ്പൂപ്പനെങ്ങിനെയാണ് ഞാന്‍ വരുന്നതറിഞ്ഞത്..?”

അപ്പൂപ്പന്‍:“നീ വളരെ ബുദ്ധിയുള്ളവനാണു കുട്ടീ..അമ്മൂമ്മ നിന്നോടെല്ലാം പറഞ്ഞിട്ടുണ്ടാവണം..അല്ലേ..?”

ഇമ്മാനുവെല്‍ അപ്പൂപ്പനെ അത്ഭുതത്തോടെ നോക്കുന്നു.

ഇമ്മാനുവെല്‍:“അതെ.. അമ്മൂമ്മ എന്നോട് എല്ലാം പറഞ്ഞു..! അതിനെപ്പറ്റിയെന്തെങ്കിലും അപ്പൂപ്പനറിയാമോ..?”

അപ്പൂപ്പന്‍:“നീയെന്നെ കുഴപ്പത്തിലാക്കുമോ എന്റെ കുട്ടീ..? നീ ചോദിച്ചാല്‍ ഒന്നുമെനിക്ക് ഒളിക്കാന്‍ പറ്റില്ല..നിന്നോട് ഞാന്‍ എല്ലാം പറയാം..അതിരിക്കട്ടെ നിനക്കു വിശക്കുന്നുണ്ടോ..??

ഉണ്ട് എന്ന മട്ടില്‍ ഇമ്മാനുവെല്‍ തലയാട്ടുന്നു.

അപ്പൂപ്പന്‍:“വാ മോനേ..അകത്തേക്കു വാ..”

ചെരുപ്പുകുത്തി ഇമ്മാനുവേലിനെയും കൂട്ടി തന്റെ വീടിനകത്തേക്കു പോകുന്നു.


(തുടരും)

അമ്മൂമ്മ 3

കഥ ഇതുവരെ.

ഇന്‍ഫന്റ് ജീസസ് അനാഥാലയത്തില്‍ നിന്നും കുട്ടികളുമായി ഒരു വിനോദയാത്ര പുറപ്പെടുന്നു.
ബസ്സ് കേരളത്തിന്റെ അതിര്‍ത്തിയിലെവിടെയോ എത്തുമ്പോള്‍ കാറ്റും മഴയും മിന്നലും വന്ന്
അന്തരീക്ഷം കലുഷിതമാകുന്നു.
ഇമ്മാനുവേല്‍ എന്ന പത്തു വയസ്സുകാരന്‍ കുട്ടി, മിന്നുന്ന ഒരു പട്ടം പോലെയുള്ള വസ്തുവില്‍
തന്റെ ശ്രദ്ധയെ കേന്ദീകരിക്കുന്നു.
വിനോദയാത്രാ സംഘം ഭക്ഷണം കഴിക്കുവാനായി ഒരു ഹോട്ടലില്‍ ഇറങ്ങുമ്പോള്‍, ഇമ്മാനുവേല്‍
പട്ടത്തിനെയും പിന്തുടര്‍ന്ന് പോകുന്നു.
അവന്‍, തന്റെ പുതപ്പിനടിയില്‍ ഉണ്ടാകാമെന്നു കരുതി, ബസ്സ് അതിന്റെ യാത്ര തുടരുന്നു.
ഇമ്മാനുവേല്‍ പട്ടത്തെയും പിന്തുടര്‍ന്ന് ഒരു പുരാതന നഗരത്തില്‍ എത്തിച്ചേരുന്നു.
ആ നഗരസിരാകേന്ദ്രത്തില്‍ കാലത്തെയും അതിജീവിച്ച് നില്‍ക്കുന്ന ഒരമ്മൂമ്മയുടെ പ്രതിമയില്‍ പട്ടം ഉടക്കി നില്‍ക്ക്കുന്നു.
അതെടുക്കുവാനായി ഇമ്മാനുവെല്‍ ആ പ്രതിമയില്‍ കയറുന്നു. പ്രതിമയുടെ മുഖത്തില്‍ പറ്റിയിരുന്ന പട്ടം എടുക്കുന്നതിനു
തൊട്ടു മുമ്പേ അവന്‍ അമ്മൂമ്മയുടെ മടിയിലേക്ക് കാല്‍ വഴുതി വീഴുന്നു!


ഇനി വായിക്കുക.


സീന്‍ 3

രാത്രി.
മഴ, ഇടിമിന്നല്‍

പഴയ നഗരം.

ഇമ്മാനുവെല്‍, അമ്മൂമ്മ.


അമ്മൂമ്മയുടെ മടിയില്‍ ഒരാലസ്യത്തിലെന്നോളം മയങ്ങിക്കിടക്കുന്ന ഇമ്മാനുവെല്‍.

അമ്മൂമ്മയുടെ മുഖത്തിനു ജീവന്‍ വയ്ക്കുന്നു.
അവരവനെ വാത്സല്യത്തോടെ നോക്കുന്നു.

അമ്മൂമ്മ:“മോനേ..കണ്ണുതുറക്ക്...”

ഇമ്മാനുവെല്‍ കണ്ണുതുറക്കുന്നു.

ഇമ്മാനുവെല്‍:“ഞാനെവിടെയാണ്..?”

അമ്മൂമ്മ:“നീ എന്റെയടുത്താണ്..!”

ഇമ്മാനുവെല്‍:“നിങ്ങളാരാണ്..?”

അമ്മൂമ്മ:“ഞാനോ..? ഹഹഹ..ഞാനാണ് അമ്മൂമ്മ..!”

ഇമ്മാനുവെല്‍ അമ്മൂമ്മയെ അതിശയത്തോടെ നോക്കുന്നു. അവന്റെ ആദ്യമുണ്ടായിരുന്ന ഭയം പതിയെ ആ മുഖത്തു നിന്നും അപ്രത്യക്ഷമാകുന്നു.

ഇമ്മാനുവെല്‍:“ഞാനെങ്ങിനെയിവിടെയെത്തി അമ്മൂമ്മേ..?”

അമ്മൂമ്മ:“അതോ..അതൊരു പഴയ കഥയാണെന്റെ കുട്ടീ..കാലമാണ് നിന്നെയെന്റെയടുത്തെത്തിച്ചത്!”

ഇമ്മാനുവെല്‍:“എനിക്കൊന്നും മനസ്സിലാവുന്നില്ലല്ലോ അമ്മൂമ്മേ..!”

അമ്മൂമ്മ:“അതു നിന്റെ കുറ്റമല്ല കുട്ടീ..നിനക്കെല്ലാം മനസ്സിലാകുവാന്‍ പോകുന്നു!”

ഇമ്മാനുവെല്‍ അമ്മൂമ്മയെ ശ്രദ്ധയോടെ നോക്കുന്നു.

അമ്മൂമ്മ:“നിന്നെയും കാത്ത് ഞാനെത്രകാലം ഇവിടെയിരിക്കുന്നുവെന്ന് നിനക്കറിയാമോ..?”

ഇല്ല എന്ന മട്ടില്‍ ഇമ്മാനുവെല്‍ തലയാട്ടുന്നു.

അമ്മൂമ്മ:“അതേ കുഞ്ഞേ..നിന്നെയും കാത്തായിരുന്നു ഈ അമ്മൂമ്മ ഇവിടെ ഇരുന്നിരുന്നത്..! നിന്നോടൊരു കാര്യം ഞാന്‍ പറയാന്‍ പോകുകയാണ്..നീ അത് ശ്രദ്ധിച്ചു കേള്‍ക്കണം..”

ഇമ്മാനുവെല്‍:“ഞാന്‍ കേള്‍ക്കാം അമ്മൂമ്മേ..”

അമ്മൂമ്മ:“കുട്ടീ..നിനക്കറിയാമോ..നീ കഴിഞ്ഞ ഒരു ജന്മത്തില്‍ ഒരു രാജകുമാരനായിരുന്നു..! നിനക്കൊരനിയത്തി രാജകുമാരിയും ഉണ്ടായിരുന്നു. നിങ്ങള്‍ ഒരിക്കല്‍ നിങ്ങളുടെ പിതാവിനോടൊപ്പം കാട്ടില്‍ നായാട്ടിനു പോയി. അനിയത്തിക്കുട്ടി കാട്ടിലെ ഒരു തടാകത്തില്‍ ദേവന്മാര്‍ നീരാടുന്നത് നേരില്‍ക്കണ്ടു!”

ഇമ്മനുവേല്‍:“അതെയോ..എന്നിട്ട്..?”

അമ്മൂമ്മ:“ദേവന്മാരെ മനുഷ്യഗണങ്ങള്‍ക്ക് കാണാന്‍ പാടില്ല...അതിനി രാജാക്കന്മാരായാലും ശരി..! അവര്‍ കോപിഷ്ടരായി..!
നിന്റെ അനിയത്തിക്കുട്ടിയെ അവരൊരു പ്രതിമയായി മാറ്റി! ഒരു ശിലാ പ്രതിമ..!”

ഇമ്മാനുവെല്‍:“അമ്മൂമ്മേ..വേഗം പറയൂ..എന്നിട്ട്..?”


അമ്മൂമ്മ:“നീ അവരോട് താണുവീണപേക്ഷിച്ചു..കുമാരിയെ തിരികെ കൊണ്ടുവരാനായി..പക്ഷേ..അവരതു കേട്ടില്ല..! അവസാനം അവര്‍ നിനക്കൊരു വരം തന്നു..!”

ഇമ്മാനുവേല്‍:“വരമോ..?”

അമ്മൂമ്മ:“അതെ..ഒരു വരം..നീ എന്നെങ്കിലും ആ പ്രതിമയില്‍ സ്പര്‍ശിക്കണം..അന്നു നിനക്കു നിന്റെ അനിയത്തിയെ തിരിച്ചു കിട്ടും..!”

ഇമ്മാനുവേല്‍:“അതു നടക്കുമോ അമ്മൂമ്മേ..?”

അമ്മൂമ്മ:“എന്തുകൊണ്ടു നടന്നു കൂട...? ഞാനൊരു കാര്യം നിന്നോടു പറയട്ടെ..ആ പ്രതിമ ഈ നഗരത്തിലുണ്ട്..നീ അതു കണ്ടു പിടിക്കയേ വേണ്ടൂ..!”

അമ്മൂമ്മയുടെ മുഖം വീണ്ടും ഒരു പ്രതിമയായി മാറുന്നു.

ഇമ്മാനുവെല്‍ ആ പ്രതിമയെയും നോക്കി അവിടെത്തന്നെ കിടക്കുന്നു.


(തുടരും)

അമ്മൂമ്മ 2

കഥ ഇതുവരെ.

ഇന്‍ഫന്റ് ജീസസ് അനാഥാലയത്തില്‍ നിന്നും കുട്ടികളുമായി ഒരു വിനോദയാത്ര പുറപ്പെടുന്നു.
ബസ്സ് കേരളത്തിന്റെ അതിര്‍ത്തിയിലെവിടെയോ എത്തുമ്പോള്‍ കാറ്റും മഴയും മിന്നലും വന്ന്
അന്തരീക്ഷം കലുഷിതമാകുന്നു.
ഇമ്മാനുവേല്‍ എന്ന പത്തു വയസ്സുകാരന്‍ കുട്ടി, മിന്നുന്ന ഒരു പട്ടം പോലെയുള്ള വസ്തുവില്‍
തന്റെ ശ്രദ്ധയെ കേന്ദീകരിക്കുന്നു.
വിനോദയാത്രാ സംഘം ഭക്ഷണം കഴിക്കുവാനായി ഒരു ഹോട്ടലില്‍ ഇറങ്ങുമ്പോള്‍, ഇമ്മാനുവേല്‍
പട്ടത്തിനെയും പിന്തുടര്‍ന്ന് പോകുന്നു.
അവന്‍, തന്റെ പുതപ്പിനടിയില്‍ ഉണ്ടാകാമെന്നു കരുതി, ബസ്സ് അതിന്റെ യാത്ര തുടരുന്നു.


ഇനി വായിക്കുക.


സീന്‍ 2

ഔട്ട് ഡോര്‍

രാത്രി
മഴ, കാറ്റ്, ഇടിമിന്നല്‍.


പട്ടത്തിനെയും പിന്തുടര്‍ന്നു പോകുന്ന ഇമ്മാനുവല്‍.
ഒരു കിട്ടാക്കനി പോലെ പട്ടം പറന്നുപൊയ്കൊണ്ടിരിക്കുന്നു. അവനൊരിക്കലും അതിന്റെയടുത്ത് ചെല്ലുവാനാകുന്നില്ല.
അടുത്തു ചെന്നുവെന്ന് കരുതുമ്പോഴേക്കും അത് വീണ്ടും പറന്നകന്നിരിക്കും!

വിവിധങ്ങളായ ഭൂപ്രദേശങ്ങള്‍ മാറിമറയുന്നു.

പട്ടം ഒരിടിഞ്ഞുപൊളിഞ്ഞ നഗരകവാടത്തില്‍ ഉടക്കിനില്‍ക്കുന്നു. അവിടെ നിന്നും അത് നഗരത്തിന്റെയുള്ളിലേക്ക് പറന്നുപോകുന്നു.
ഇടിഞ്ഞുപൊളിഞ്ഞ പഴയ നഗരത്തിന്റെ മുഖം ഇവിടെ നമുക്കു കാണാന്‍ കഴിയുന്നു. പഴമയുടെ പ്രതാപം വിളിച്ചോതുന്ന കെട്ടിടങ്ങള്‍! പക്ഷേ അവയെല്ലാം കാലത്തിന്റെ സമയപ്രക്രിയയില്‍ ഉടഞ്ഞു തകര്‍ന്നിരുന്നു. ഇവിടെ ഒരുകാലത്ത് സമ്പന്നമായ ഒരു ജനത ഇവിടെ ജീവിച്ചിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും!

പഴയ നഗരത്തിലൂടെ നടക്കുന്ന ഇമ്മാനുവല്‍.

പട്ടം അവനെ പഴയ നഗരത്തിന്റെ വിവിധ വാതായനങ്ങളിലൂടെ കൂട്ടിക്കൊണ്ടു പോകുന്നു.
അവസാനം പട്ടം അവനെ നഗരത്തിന്റെ ഏറ്റവും പ്രധാനമായ ഭാഗത്തില്‍ എത്തിക്കുന്നു.

ഇടവിട്ടു വന്ന മിന്നല്‍പ്പിണരുകളാവാം അവനെ അവിടേക്കാകര്‍ഷിച്ചത്.
അത് ആ പഴയ നഗരത്തിന്റെ സിരാകേന്ദ്രമായിരുന്നെന്നിരിക്കാം..ഒരിക്കല്‍..!
പട്ടം അവനെ അവിടെയെത്തിക്കുന്നു.


നശിച്ചു പോയ ഒരുദ്യാനത്തിന്റെ ശിഷ്ടഭാഗങ്ങള്‍ പോലെ തോന്നിയിരുന്നു ഒരു സ്ഥലം.

അവിടെ ഒരു പ്രതിമയില്‍ അവസാനമായി ആ പട്ടം വിശ്രമിക്കുന്നു.
ഒരമ്മൂമ്മയുടെ പ്രതിമയായിരുന്നു അത്.
കാലപ്പഴക്കത്തിന്റെ അംശരേഖകള്‍ ആ പ്രതിമയെ ആവേശിച്ചിരുന്നില്ല!
കാലത്തിനെ വെല്ലുവിളിച്ചുകൊണ്ട് അതാ നഗരസിരാകേന്ദ്രത്തില്‍ കുടികൊണ്ടു!
മാറിലൊരു വസ്ത്രവും ചൂടി ഒരു വടിയുമൂന്നി ഒരു കസേരയിലായിരുന്നു അമ്മൂമ്മ ഇരുന്നിരുന്നത്!
അവരുടെ മുഖത്ത് കാലചക്രത്തിന്റെ കാലൊളികള്‍ കടന്നു പോയിരുന്നെങ്കിലും, അതിനെയെല്ലാം വെല്ലുവിളിക്ക്കുന്ന ഒരു പുഞ്ചിരി
നമുക്കു കാണാമായിരുന്നു!
പുറം ലോകത്തു നിന്നും വന്നുവെന്നു തോന്നിയേക്കാവുന്ന തരത്തിലുള്ള ജീവികളായിരുന്നു അവരിരുന്ന കസേരയെ താങ്ങി നിറുത്തിയിരുന്നത്!

ഇമ്മാനുവേല്‍ അമ്മൂമ്മയുടെ പ്രതിമയില്‍ തങ്ങി നില്‍ക്കുന്ന പട്ടം കാണുന്നു.
അതെടുക്കുവാനായി അവന്‍ പ്രതിമയിലേക്കു കയറുന്നു.

മഴയും ഇടിയും മിന്നലും തുടരുന്നു.

പട്ടം അമ്മൂമ്മയുടെ മുഖത്തില്‍ പറ്റിയിരിക്കുന്നു.

അമ്മൂമ്മയുടെ മുഖത്തിനടുത്ത് പട്ടമെടുക്കുവാനായി എത്തിച്ചേര്‍ന്ന ഇമ്മാനുവല്‍ കാലുതെറ്റി അമ്മൂമ്മയുടെ മടിയിലേക്ക് വഴുതി വീഴുന്നു!

(വീണ്ടും തുടരും)

അമ്മൂമ്മ-1

ആമുഖം

ഇത് കുട്ടികള്‍ക്കു വേണ്ടി പണ്ടെഴുതിയ ഒരു കഥയാണ്.
സ്ക്രിപ്റ്റു രൂപത്തിലാവും ഇക്കഥ പോകുക.
രണ്ടു കുട്ടികളുടെ മനസ്സിലൂടെയാണ് ഈ കഥ സഞ്ചരിക്കുന്നത്.
മുതിന്നവര്‍ക്കും വായിച്ചു നോക്കാം.
കൂടുതല്‍ പറയാന്‍ നില്‍ക്കാതെ കഥ തുടങ്ങട്ടെ!


അമ്മൂമ്മ
സീന്‍- ഒന്ന്

ഔട്ട് ഡോര്‍


സന്ധ്യയോടടുത്ത സമയം.
ഇരുട്ടു വ്യാപിക്കുവാന്‍ തുടങ്ങുന്നു.



രംഗത്ത്.

ഇമ്മാനുവല്‍(പത്തു വസ്സിനോടടുത്ത് പ്രായം)
പള്ളീലച്ചന്മാര്‍(2)
കന്യാസ്ത്രീകള്‍(2)
മറ്റു കുട്ടികള്‍(20)

മലനിരകള്‍ കടന്നു പോകുന്ന ഒരു ടൂറിസ്റ്റ് ബസ്സ്.
ഇന്‍ഫന്റ് ജീസസ് ഓര്‍ഫനേജ് എന്ന് ബസ്സിന്റെ മുമ്പിലായി ഒരു ബാനര്‍ ഉണ്ട്.

ബസ്സിനകം.

അഞ്ചുവയസ്സുമുതല്‍ പന്ത്രണ്ടു വയസ്സുവരെയുള്ള ആണ്‍കുട്ടികളാണ് അതിലുണ്ടായിരുന്നത്.
രണ്ടച്ചന്മാരും രണ്ടു കന്യാസ്ത്രീകളും ബസ്സിലുണ്ട്.
ക്ഷീണം കൊണ്ട് കുട്ടികളെല്ലാം ഏതാണ്ട് മയങ്ങിയ അവസ്ഥയിലാണ്.

ബസ്സ് യാത്ര തുടരുന്നു.

ഒരു മഴ പെയ്യുവാന്‍ തുടങ്ങുന്നു.

ബസ്സിനുള്ളില്‍ ഇരിക്കുന്ന ഇമ്മാനുവല്‍. ബസ്സിന്റെ പിറകിലെ വലതുവശത്തുള്ള മൂലയിലാണ് അവനിരുന്നിരുന്നത്. തണുപ്പായതിനാല്‍, ഒരു കമ്പിളിപ്പുതപ്പ് അവന്‍ പുതച്ചിരുന്നു.

ബസ്സിന്റെ ഗ്ലാസ് സ്ക്രീനിലൂടെ പുറത്തേക്കു നോക്കിയിരിക്കുന്ന ഇമ്മാനുവേല്‍.

ആകാശത്തില്‍ ഒരു തിളങ്ങുന്ന വസ്തു ഇമ്മാനുവേലിന്റെ ശ്രദ്ധയില്‍പ്പെടുന്നു. ഒരു പട്ടം പോലെ തിളങ്ങുന്ന ഒരു സാധനം! ബസ്സിന്റെ ഗതിയെ അതും പിന്തുടരുന്നു! ആദ്യമൊക്കെ അവഗണിക്കുവാന്‍ നോക്കിയെങ്കിലും, ഈ തിളങ്ങുന്ന പട്ടത്തിനെ അവഗണിക്കുവാന്‍ ഇമ്മാനുവേലിനു കഴിയുന്നില്ല.

ആഹാരം കഴിക്കുവാനായി ബസ്സ് നിറുത്തുന്നു. ഏകാന്തമെന്നു തോന്നിയേക്കാവുന്ന ഒരു സ്ഥലം.
ഒരു റെസ്റ്റോറന്റ്.

പള്ളീലച്ചന്‍(1):“എല്ലാവരും വരിവരിയായി ഇറങ്ങുക”

കന്യാസ്ത്രീകളും കുട്ടികളും ഇറങ്ങുന്നു. എല്ലാവരും റെസ്റ്റോറന്റിലേക്ക് പോകുന്നു.

ഇമ്മനുവേല്‍ തന്റെ സീറ്റില്‍ പുതച്ചിരുന്നുറങ്ങി.
അച്ചനവനെ വിളിച്ചുണര്‍ത്തുന്നു.
അവനാകട്ടെ ഉണര്‍ന്നതിനുശേഷം തന്റെ ബാഗ് സീറ്റില്‍ വച്ച് കമ്പിളിവിരിച്ച് അതിനെ മൂടുന്നു.
അവനവിടെ ഉറങ്ങുകയാണെന്നേ അതു കണ്ടാല്‍ തോന്നുമായിരുന്നുള്ളു!

പുറത്തിറങ്ങുന്ന ഇമ്മാനുവേല്‍.


അച്ചന്മാരും മറ്റെല്ലാവരും ഭക്ഷണം കഴിക്കുവാനായി പോയിക്കഴിഞ്ഞിരുന്നു.

ആകാശത്തില്‍ അതാ വീണ്ടും ആ പട്ടം.
മനോഹരമായ ആ വിസ്മയം അവനെ മാടി വിളിച്ചു.
അവനതിനു പിറകേ തന്റെ യാത്ര ആരംഭിക്കുന്നു.

ഭക്ഷണം കഴിച്ചതിനുശേഷം അച്ചന്മാര്‍ കുട്ടികളെ ബസ്സില്‍ ചെക്കു ചെയ്യുന്നു.
ഇമ്മാനുവേല്‍ തന്റെ പുതപ്പിനടിയിലുണ്ടെന്ന് അവര്‍ കരുതുന്നു.

ബസ്സ് അതിന്റെ യാത്ര തുടരുന്നു.

വിഷമ വാര്‍ത്തകള്‍

നാട്ടില്‍ ഫോണ്‍ വിളിച്ചപ്പോള്‍ക്കിട്ടിയ വാര്‍ത്തകള്‍ മനസ്സിനു വിഷമമേകുന്നവയായിരുന്നു.
എന്റെ ചെങ്ങാതി രാജുവിന്റെ പന്ത്രണ്ടു വയസ്സുകാരി മകള്‍ അപ്രതീക്ഷിതമായി മരിച്ചു!
ആ കുട്ടിക്ക് ഒരസുഖവും ഉണ്ടായിരുന്നില്ല.
ഇക്കാലത്തും ഇങ്ങിനെയുള്ള മരണങ്ങള്‍ സംഭവിക്കുമോ?
കിഡ്നി തകരാറിലായിരുന്നത്രേ!
കേള്‍ക്കുമ്പോള്‍ വിശ്വസിക്കുവാന്‍ പ്രയാസം!
അവനെ കോണ്ടാക്റ്റു ചെയ്യുവാന്‍ വളരെ പാടുപെട്ടു.
ഒരു ഫോണും അവന്‍ എടുക്കുന്നുണ്ടായിരുന്നില്ല. അതിനുള്ള മാനസ്സികാവസ്ഥ വേണമല്ലോ!
ദൈവം അവന് ശക്തി പകരട്ടെ!

പിന്നെ..ജ്ഞാനശീലന്‍ മരിച്ചു!
അവനെ ഒരു പാമ്പു കടിച്ചു. പാമ്പ് അവന്റെ കൂടെ കിടന്നുറങ്ങി!
ജനം പാമ്പിനെയും തല്ലി മയക്കി ജ്ഞാനശീലനെയും കൊണ്ട് ആശുപത്രിയില്‍ ചെന്നപ്പോഴേക്കും രണ്ടു പേരും മരിച്ചിരുന്നു!
റബ്ബറിനു കള ചെത്തിമിനുക്കി നിന്ന ജ്ഞാനശീലനെ പാമ്പു കടിച്ചത് അവന്‍ അറിഞ്ഞില്ല. കുറെനേരം കഴിഞ്ഞപ്പോള്‍ അവനവിടെക്കിടൊന്നൊന്നു മയങ്ങി. കഞ്ചാവു ലഹരിയായിരിക്കും എന്ന് മറ്റു തൊഴിലാളികള്‍ കരുതി!
കുറ്ക്കഴിഞ്ഞപ്പോളാണ് അവന്റെ മൂക്കിലൂടെ ചോരവരുന്നത് എല്ലാവരുടെയും ശ്രദ്ധയില്‍ പെട്ടത്.
ഒരണലി അവന്റെയടുത്ത് മയങ്ങുന്നത് കണ്ടപ്പോളാണ് ജനത്തിന് സംഭവത്തിന്റെ ഗൌരവം മനസ്സിലായത്!
അണലിയെ അടിച്ചു മയക്കി ജ്ഞാനശീലനുമായി ജനം അടുത്തുള്ള ആശുപത്രിയിലെത്തിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല.
അവന്‍ മരിച്ചുപോയിരുന്നു.

ഒരു ക്രിസ്തുമസ്സ് കൂടി.

ഇന്ന് ക്രിസ്തുമസ്സ് ദിവസം.
എല്ലാവരും ഈ ദിവസത്തിനു വേണ്ടിയായിരുന്നു.. കാത്തു കാത്തിരുന്നത്!
ഇവിടുത്തെ തെരുവുകളെല്ലാം ശൂന്യമാണിപ്പോള്‍..!
ഒരു കട പോലും തുറന്നിട്ടില്ല.
അവരവരുടെ വീടുകളില്‍ എല്ലാവര്‍ക്കും ക്രിസ്തുമസ്സ്!

ജനം ടിവിയിലെ പ്രോഗ്രാമുകള്ളില്‍ അഭയം പ്രാപിച്ചിരിക്കുന്നു.
അടച്ചിട്ടിരിക്കുന്ന ഈ വീടുകളുടെയുള്ളില്‍ എന്താണാവോ നടക്കുക?

എല്ലാവരും ക്രിസ്തുമസ്സ് ആഘോഷിക്കുകയാവും..അല്ലേ?

കേരളത്തില്‍ ആയിരുന്നെങ്കില്‍..!
ആരെയെല്ലാം കാണാമായിരുന്നു!
അവിടുത്തെ ആഘോഷങ്ങളിന്നും എന്റെ ഓര്‍മ്മയില്‍ നിലനില്‍ക്കുന്നു.

എന്റെ അനിയന്‍, അല്പം മുമ്പേ ഫോണില്‍ അവിടുത്തെ ഈ വര്‍ഷത്തെ പ്രോഗ്രാമുകളെപ്പറ്റി അറിയിച്ചു..
ഞാനെന്തു പറയുവാന്‍?
എല്ലാം കേട്ടു നെടുവീര്‍പ്പിടാം!

കാലം കഴിയുന്നു!
ക്രിസ്തുമസ്സുകള്‍ കൊഴിയുന്നു!
ആശംസകള്‍ നേരുന്നു..
എല്ലാ നല്ല മനസ്സിനും!